വീഡിയോ സ്ട്രീമിംഗ് ബിസിനസ്: ഇന്ത്യയുടെ വളർച്ചകണ്ട് അമ്പരന്ന് ലോകം 

Update: 2018-11-22 08:47 GMT

വീഡിയോ സ്ട്രീമിംഗ് ആണ് ഇപ്പോൾ സിനിമാ-ടെലിവിഷൻ-വിനോദ രംഗത്തെ താരം. ഇന്ത്യക്കാരുടെ വീഡിയോകളോടുള്ള പ്രിയം യൂട്യൂബിൽ തുടങ്ങി ഹോട്ട്സ്റ്റാറും കടന്ന് അങ്ങ് ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും വരെ എത്തിനിൽക്കുകയാണ്. കുറഞ്ഞ നിരക്കിലും കൂടുതൽ വേഗത്തിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് വിഡിയോ സ്ട്രീമിംഗ് ആപ്പുകൾക്ക് ഇന്ത്യയിൽ പ്രചാരമേറിയത്.

2023 ആകുമ്പോഴേക്കും രാജ്യത്തെ ഓവർ-ദി-ടോപ് (OTT) വീഡിയോ സ്ട്രീമിംഗ് വിപണിയുടെ മൂല്യം ഏകദേശം 35,000 കോടി രൂപ (5 ബില്യൺ ഡോളർ) യിലെത്തും എന്നാണ് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ റിപ്പോർട്ട് പറയുന്നത്.

ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാവാൻ തുടങ്ങിയതാണ് വീഡിയോ സ്ട്രീമിംഗ് സേവങ്ങൾക്ക് സ്വീകാര്യത കൂടാൻ പ്രധാന കാരണം. ഇപ്പോൾ ആമസോൺ പ്രൈമിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണി ഇന്ത്യയാണ്.

നിലവിൽ രാജ്യത്തെ വീഡിയോ സ്ട്രീമിംഗ് വിപണിയുടെ മൂല്യം 3500 കോടി രൂപയോളം (500 മില്യൺ ഡോളർ) വരും. ഇതിൽ 82 ശതമാനം ഉപഭോക്താക്കളും സൗജന്യ വീഡിയോ കണ്ടൻറ് ഉപയോഗിക്കുന്നവരാണ്. 18 ശതമാനം പേർ പണം കൊടുത്തും.

2023 ഓടെ പെയ്ഡ് കണ്ടൻറ് ഉപയോഗിക്കുന്നവർ അഞ്ച് കോടി പേരുണ്ടാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 60 കോടി ആളുകൾ സൗജന്യ സ്ട്രീമിംഗും ഉപയോഗിക്കും.

2018 ൽ പെയ്ഡ് വീഡിയോ സ്ട്രീമിംഗ് ബിസിനസിൽ നിന്ന് കമ്പനികൾ നേടിയ വരുമാനം 94 മില്യൺ ഡോളർ ആണ്. നാല് വർഷത്തിനുള്ളിൽ വരുമാനത്തിൽ 27.5 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്.

വമ്പൻമാർ മാത്രം വിലസുന്ന ഈ രംഗത്ത് പുതിയ കമ്പനികൾക്കും സാധ്യതയേറെയാണ്.

Similar News