വെന്റിലേറ്റര്‍ നിര്‍മ്മിച്ച ശേഷം വ്യത്യസ്ത പ്രാര്‍ത്ഥനയുമായി ആനന്ദ് മഹീന്ദ്ര
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്രയും വേഗം വിറ്റുപോകണമെന്നു ശഠിക്കുന്ന വ്യവസായികള്‍ക്കിടയിലെ വ്യത്യസ്ത ശബ്ദമായി ആനന്ദ് മഹീന്ദ്ര. കൊറോണ പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച വെന്റിലേറ്ററുകള്‍ ആര്‍ക്കും ആവശ്യം വരരുതേ എന്നാണ് പ്രമുഖ വാഹന നിര്‍മ്മാതാവിന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന.
ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര നടത്തിയ പ്രാര്‍ത്ഥനയും വെന്റിലേറ്റര്‍ നിര്‍മ്മിച്ച ടീമിനുള്ള അഭിനന്ദനവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഈ ഉല്‍പ്പന്നം ഫാക്ടറിക്കു പുറത്തേക്കു കോണ്ടുപോകേണ്ട സാഹചര്യം വരാതിരിക്കട്ടെ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി എല്ലാ വാഹന നിര്‍മ്മാതാക്കളോടും കൊറോണ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഉടന്‍ പ്രതികരിച്ചിരുന്നു മഹീന്ദ്ര കമ്പനി. സ്‌കാന്‍ റേ എന്ന സ്ഥാപനവും മഹീന്ദ്രയും ചേര്‍ന്നാണ് വെന്റിലേറ്ററുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചെടുത്തത്.
ഇതിനിടെ, യുവ പ്രൊഫഷണലുകള്‍ക്ക് സൈന്യത്തില്‍ മൂന്നു വര്‍ഷത്തേക്ക് 'ടൂര്‍ ഓഫ് ഡ്യൂട്ടി' സേവനം വാഗ്ദാനം ചെയ്യാനുള്ള നിര്‍ദ്ദിഷ്ട പദ്ധതി സ്വാഗതാര്‍ഹമാണെന്ന് കരസേനയ്ക്ക് അയച്ച കത്തില്‍ മഹീന്ദ്ര കമ്പനി ചെയര്‍മാന്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിലെ തിരഞ്ഞെടുക്കലിന്റേയും പരിശീലനത്തിന്റേയും കര്‍ശനമായ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മഹീന്ദ്ര ഗ്രൂപ്പിന് അവരുടെ സേവനം തുടര്‍ന്നു ലഭ്യമാകാന്‍ താല്‍പ്പര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline