ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ യുകെ കോടതി മരവിപ്പിച്ചു

ഷെട്ടിയെ കൂടാതെ, എന്‍എംസി ഹെല്‍ത്തിന്റെ പ്രധാന ഉടമകളുടെയും മറ്റ് കമ്പനി എക്‌സിക്യൂട്ടീവുകളുടെയും ആസ്തികളും മരവിപ്പിച്ചു.

Update: 2021-02-15 14:08 GMT

പ്രശ്‌നബാധിത ഹെല്‍ത്ത് കെയര്‍ ഓപ്പറേറ്റര്‍ എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകനായ ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ യുകെ കോടതി മരവിപ്പിച്ചു. ഫ്രീസ് ഓര്‍ഡര്‍ ലോകമെമ്പാടും ബാധകമാണെന്ന് റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വായ്പാ ക്രമക്കേടുള്ളത് ചൂണ്ടിക്കാട്ടിയുള്ള അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതി വിധിയെന്നും വാര്‍ത്തകള്‍ പറയുന്നു.

ഷെട്ടിയെ കൂടാതെ, എന്‍എംസി ഹെല്‍ത്തിന്റെ പ്രധാന ഉടമകളുടെയും മറ്റ് കമ്പനി എക്‌സിക്യൂട്ടീവുകളുടെയും ആസ്തികളും മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ട്, എമിറാത്തി നിക്ഷേപകരായ ഖലീഫ അല്‍ മുഹൈരി, സയീദ് അല്‍-ഖൈബൈസി, കമ്പനിയിലെ മറ്റ് രണ്ട് എക്‌സിക്യൂട്ടീവുകള്‍ എന്നിവരാണ്.
ഗുരുതരമായ തട്ടിപ്പ് ആരോപിച്ച് 2020 ഏപ്രില്‍ 15 ന് അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് ഷെട്ടി, പ്രശാന്ത് മങ്ങാട്ട് തുടങ്ങിയവര്‍ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കിയിരുന്നു. പ്രതികളുടെ എല്ലാ അക്കൗണ്ടുകളും പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുതിയ യുകെ കോടതി വിധി പ്രകാരം ഇവര്‍ക്ക് തങ്ങളുടെ സ്വത്ത് വില്‍പ്പന ഉള്‍പ്പെടെയുള്ള ഇടപാട് നടത്താനാകില്ല.


Tags:    

Similar News