തിരുവനന്തപുരം വിമാനത്താവളം: വികസനം പൊതു-സ്വകാര്യ പങ്കാളിത്തത്തിലേയ്ക്ക് മാറുമ്പോൾ

Update: 2018-11-09 09:14 GMT

തിരുവനന്തപുരമുൾപ്പെടെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വിപുലീകരിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നിലവിൽ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിയന്ത്രണത്തിലാണ് ഈ വിമാനത്താവളങ്ങൾ.

തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, മംഗളൂരു എയര്‍പോര്‍ട്ടുകളാണ് പിപിപി അഥവാ പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്‌ണര്‍ഷിപ്പിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

പിപിപി മോഡലിലേയ്ക്ക് മാറിക്കഴിഞ്ഞാൽ ഇവയുടെ നടത്തിപ്പും പ്രവര്‍ത്തന നിയന്ത്രണവും പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്‌ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി (പിപിപിഎസി) നോക്കി നടത്തും. പിപിപിഎസിയുടെ അധികാരപരിധിക്ക് പുറമെയുള്ള വിഷയങ്ങളില്‍ നിതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയ സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറി, തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് ഗ്രൂപ്പ് തീരുമാനങ്ങളെടുക്കും.

അടിസ്ഥാനസൗകര്യ വികസനത്തിന് പിപിപി മോഡൽ കൂടുതല്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സേവനങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം, ഇന്നവേഷൻ, പ്രൊഫെഷണലിസം തുടങ്ങിയ കാര്യങ്ങളിൽ പിപിപി എയർപോർട്ടുകൾ മുൻപന്തിയിലാണെന്ന് രാജ്യാന്തര വിദഗ്ധർ പറയുന്നു.

എയർപോർട്ട് അതോറിറ്റിക്ക് കാര്യമായ നിക്ഷേപം നടത്താതെതന്നെ വരുമാനം വർധിപ്പിക്കാനുള്ള ഒരു മാർഗമായും ഇതിനെ കാണാം.

ഇന്ത്യയിൽ പിപിപി മാതൃകയിലുള്ള എയര്‍പോര്‍ട്ടുകൾ ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവയാണ്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ സര്‍വീസ് ക്വാളിറ്റി സർവേയിൽ രാജ്യത്തെ പിപിപി എയര്‍പോര്‍ട്ടുകള്‍ ഇടം പിടിച്ചിരുന്നു.

Similar News