ഓഹരി വിപണിക്ക് ചാഞ്ചാട്ടം; പാദഫലത്തില്‍ തട്ടി ടൈറ്റന്‍ വീണു, കൊട്ടക് മഹീന്ദ്രയ്ക്ക് മുന്നേറ്റം

ആര്‍.ഇ.സി, പവര്‍ ഫിനാന്‍സ്, ഐ.ആര്‍.ഇ.ഡി.എ, ഭെല്‍, കോള്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖല കമ്പനികള്‍ക്ക് ക്ഷീണം

Update: 2024-05-06 05:58 GMT

Image courtesy: canva

വിപണി ഉത്സാഹത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു വില്‍പന സമ്മര്‍ദത്തെ തുടര്‍ന്ന്‌  ചാഞ്ചാട്ടത്തിലായി. നിഫ്റ്റി 22,588.80 വരെ കയറിയിട്ട് 22,434വരെ താഴ്ന്ന്‌  നഷ്ടത്തിലായി. പിന്നീടു കയറിയിറങ്ങി ചാഞ്ചാട്ടം തുടര്‍ന്നു.

ടി.സി.എസ്, എംഫസിസ്, ഇന്‍ഫോസിസ് തുടങ്ങിയവയുടെ മികച്ച കയറ്റത്തിന്റെ ബലത്തില്‍ നിഫ്റ്റി ഐ.ടി ഒന്നര ശതമാനം കയറി.
മികച്ച റിസല്‍ട്ടും ചില ബ്രോക്കറേജുകള്‍ റേറ്റിംഗ് കൂട്ടിയതും ലക്ഷ്യവില ഉയര്‍ത്തിയതും കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയെ അഞ്ചു ശതമാനം ഉയരത്തില്‍ എത്തിച്ചു. ബാങ്കിലെ നിക്ഷേപവര്‍ധന സമീപകാലത്തെ റെക്കോഡാണ്. ഓഹരിയുടെ ലക്ഷ്യവില 1,700 രൂപ മുതലാണ്.
റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനാല്‍ ടൈറ്റന്‍ ഓഹരി അഞ്ചു ശതമാനത്തിലധികം താഴ്ന്നു.
ബ്രിട്ടാനിയ ഓഹരി അഞ്ചു ശതമാനം കയറി. കമ്പനിയുടെ ലാഭം 3.2 ശതമാനം കുറഞ്ഞിരുന്നു. വിറ്റുവരവ് മൂന്നു ശതമാനം കൂടി.
പൊതുമേഖലാ കമ്പനികളായ ആര്‍.ഇ.സി എട്ടും പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ പത്തും ഐ.ആര്‍.ഇ.ഡി.എ മൂന്നും ശതമാനവും ഇടിഞ്ഞു. ഭെല്‍ ആറും കോള്‍ ഇന്ത്യ നാലും ശതമാനവും താഴ്ന്നു.
എസ്.ബി.ഐ ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനം താഴ്ചയിലായി. ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കും അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. പൊതുമേഖലാ ബാങ്ക് സൂചിക മൂന്നു ശതമാനത്തിലധികം താഴ്ചയിലായി.
ഗോദ്‌റെജ് ഗ്രൂപ്പ് വിഭജന വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം താഴ്ചയിലായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ഓഹരി ഇന്നു രാവിലെ ഏഴു ശതമാനം കയറി.
അറ്റാദായം ഇരട്ടിപ്പിച്ച അനൂപ് എന്‍ജിനീയറിംഗ് ഓഹരി രാവിലെ 14 ശതമാനം വരെ കുതിച്ചു.
രൂപയും ക്രൂഡും
രൂപ ഇന്നു തുടക്കത്തില്‍ തലേ ദിവസത്തെ നിരക്കില്‍ പിടിച്ചു നിന്നു. ഡോളര്‍ വെള്ളിയാഴ്ചത്തെ നിരക്കായ 83.42 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.45 രൂപയായി
സ്വര്‍ണം ലോകവിപണിയില്‍ 2,310 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കൂടി 52,840 രൂപ ആയി.
ക്രൂഡ് ഓയില്‍ വില രാവിലെ അല്‍പം താണു. ബ്രെന്റ് ഇനം ക്രൂഡ് 83.10 ഡോളറിലായി.

Tags:    

Similar News