വ്യാജ പരസ്യത്തിലൂടെയുള്ള വില്‍പ്പന ശിക്ഷാര്‍ഹമാകും

Update: 2019-07-31 10:39 GMT

വ്യാജ ഉല്‍പന്നങ്ങള്‍ സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉറപ്പാക്കുന്നതാണ് ലോക്‌സഭ ചൊവ്വാഴ്ച പാസാക്കിയ ഉപഭോക്തൃ സംരക്ഷണ ഭേദഗതി ബില്ല്. ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പന തടയാനും വ്യാജ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും ലക്ഷ്യമിട്ട് 1986ലെ നിയമത്തെ ബലപ്പെടുത്താനുദ്ദശിച്ചുള്ള ബില്ല് ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും.

ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ തട്ടിപ്പിനിരയാകുന്ന ഉപഭോക്താവിന്റെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ദേശീയ,സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിക്കണമെന്ന് ബില്ല് നിര്‍ദ്ദേശിക്കുന്നു. ഉല്‍പന്നത്തിന്റെ അളവ്, ഗുണ നിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവര്‍ക്കെതിരെ ഉപഭോക്താവിനു പരാതി നല്‍കാം. അതോടൊപ്പം ഉല്‍പന്നത്തിലെ പിഴവു മൂലം ഉപഭോക്താവിന് പരുക്കേറ്റാല്‍ ഉല്‍പാദകര്‍ക്ക് ജയില്‍ ശിക്ഷയും ഒപ്പം പിഴയും വ്യവസ്ഥ ചെയ്യുന്നു.

വ്യാജ ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചാവേളയില്‍ ചില  എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.ഇതോടൊപ്പം, പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം സഭ തിരസ്‌കരിച്ചു

Similar News