സൈബര്‍ ആക്രമണം; കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലായിരുന്ന റെഡ്ഡീസ് ലാബ് അടച്ചു

Update: 2020-10-22 12:09 GMT

ഡാറ്റ ചോര്‍ച്ചയെ തുടര്‍ന്ന് ഡോ റെഡ്ഡീസ് ലാബിന്റെ ലോകത്തെമ്പാടുമുള്ള ലാബുകളും ഓഫീസുകളും അടച്ചു. റഷ്യയുടെ കോവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടക്കവെയാണ് ഇത്. ലോകമെമ്പാടുമുള്ള ഡോ. റെഡ്ഡീസ് ലാബിന്റെ പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്. ഇന്ത്യ കൂടാതെ യുകെ, യുഎസ്, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലെ ലാബുകളുടെ നെറ്റ് വര്‍ക്കും സൈബര്‍ ആക്രമണത്തില്‍ പെട്ടിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തങ്ങളുടെ റിസര്‍ച്ച് സെന്ററുകള്‍ സൈബര്‍ ആക്രമണം നേടിട്ടതായും നിലവില്‍ ഭീഷണിയുണ്ടെന്നും നെറ്റ് വര്‍ക്കില്‍ നിന്നും കമ്പനിയുടെ ഡാറ്റാ സെന്റര്‍ സേവനങ്ങള്‍ വേര്‍പെടുത്തിയതായും കമ്പനി അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ സേവനങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

റഷ്യന്‍ നിര്‍മിത കൊറോണ വാക്‌സിന്‍ നവംബറോടെ ഇന്ത്യയില്‍ എത്തിക്കാനുള്ള ദൗത്യത്തില്‍ സൈറസ് പൂനവാലയുടെ സെറം ഇന്‍സ്്റ്റിറ്റിയൂട്ടും റെഡ്ഡീസ് ലാബുമാണ് വിവിധ കരാറുകള്‍ ഒപ്പു വച്ചിട്ടുള്ളത്. റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ചേര്‍ന്ന് 10 കോടി വാക്‌സിന്‍ നിര്‍മിക്കാനാണ് ഡോ. റെഡ്ഡീസ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടെയാണ് പരീക്ഷണങ്ങള്‍ക്ക് ഭീഷണിയായി സൈബര്‍ ആക്രമണവും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News