ആഴക്കടല്‍ മത്സ്യബന്ധനം: കേന്ദ്രത്തിന്റെ പുതിയ നയത്തില്‍ പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍

യൂറോപ്യന്‍ യൂണിയന്റേയും ചൈനയുടേയും വന്‍കിട യാനങ്ങള്‍ കൊണ്ടുവരുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും മത്സ്യതൊഴിലാളികള്‍

Update: 2023-07-13 06:14 GMT

Image:@ keralagovt/fb

ആഴക്കടല്‍ മത്സ്യബന്ധന നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന മാനദണ്ഡങ്ങളില്‍ അതൃപ്തി അറിയിച്ച് മത്സ്യതൊഴിലാളികള്‍. ഇന്ത്യയുടെ 200 നോട്ടിക്കല്‍ മൈലിന് (370 കീ.മീ) പുറത്തുള്ള പുറങ്കടലില്‍ മത്സ്യബന്ധനത്തിനു കുത്തകകളെ അനുവദിക്കുന്നതാണ് കേന്ദ്ര നിര്‍ദേശങ്ങള്‍. ഇതു അനുവദിക്കരുതെന്നാണ് ഗവേഷകരുടെയും തൊഴിലാളികളുടെയും ആവശ്യം. ഇതോടെ കേന്ദ്രം ഇറക്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയ്ക്കും ഫിഷറീസ് സെക്രട്ടറിക്കും കത്തുനല്‍കി.

വന്‍കിട യാനങ്ങള്‍ ഭീഷണി

32 രാഷ്ട്രങ്ങളുള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മീഷന്റെ സയന്റിഫിക് കമ്മിറ്റി 2021ല്‍ പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം വിവിധയിനം ചൂരകളെ പിടിക്കുന്നതിനുള്ള അനുവദനീയമായ പരിധികടന്നുവെന്നും ആവശ്യമായ നിയന്ത്രണം വരുത്തണണെന്നും അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് മാലിദ്വീപ് മത്സ്യബന്ധനം 20% കുറച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റേയും ചൈനയുടേയും വന്‍കിട യാനങ്ങള്‍ കൊണ്ടുവരുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

ആവശ്യങ്ങളേറെ

നിലവിലുള്ള യാനങ്ങളെനവീകരിക്കുകയും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുമായി ബന്ധിപ്പക്കുകയുമാണ് ചെയ്യേണ്ടതെന്നും നിലവിലുള്ള ചെറുകിട യാനങ്ങള്‍ക്ക് വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് പകുതിയാക്കി കുറക്കണമെന്നും, പുതിയ യാനങ്ങളെ അനുവദിക്കുന്നത് മേഖലയുടെസുസ്ഥിരതയെ ബാധിക്കുമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. വിവിധ മത്സ്യ ഗവേഷകര്‍, മുന്‍മന്ത്രിമാരായ എസ്. ശര്‍മ്മ, മേഴ്സിക്കുട്ടിയമ്മ, ഹൈബി ഈഡന്‍ എം. പി, ടി.എന്‍. പ്രതാപന്‍, ട്രേഡ് യൂണിയന്‍ സെന്റര്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തകനായി ചാള്‍സ് ജോര്‍ജ്, മറ്റ് വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒപ്പിട്ട കത്താണ് കേന്ദ്ര ഫിഷറീസ് മന്ത്രാലത്തിലേക്ക് അയച്ചത്.

Tags:    

Similar News