അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ വൈകിയതിനാല്‍ മരണം ഏറി: സര്‍വകലാശാലാ പഠന ഫലം

Update: 2020-05-22 11:26 GMT

ആളകലം പാലിക്കല്‍ ഉള്‍പ്പെടെ സാമുഹിക നിയന്ത്രണങ്ങള്‍ ഒരാഴ്ചയെങ്കിലും നേരത്തെയാക്കിയിരുന്നെങ്കില്‍ അമേരിക്കയില്‍ മരണസംഖ്യയും രോഗബാധയും കുറയ്ക്കാനാകുമായിരുന്നെന്ന് കൊളംബിയ സര്‍വകലാശാലയുടെ പഠന ഫലം. കോവിഡിനെ സമയബന്ധിതമായി പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് റിപ്പോര്‍ട്ട്. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 15നാണ് രാജ്യത്ത് സാമുഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് എട്ടിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ 36,000 മരണമെങ്കിലും കുറയ്ക്കാനാകുമായിരുന്നെന്നും ഏഴു ലക്ഷം ആളുകളെ രോഗബാധയില്‍നിന്നു തടയാനാകുമായിരുന്നെന്നും കൊളംബിയ സര്‍വകലാശാലയിലെ മെയില്‍മാന്‍ സ്‌കൂള്‍ ഓഫ് പബ്‌ളിക ഹെല്‍ത്ത് നടത്തിയ പഠനം വിലയിരുത്തുന്നു.

രോഗ വ്യാപനം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ രണ്ടാഴ്ച നേരത്തെയാക്കിയിരുന്നെങ്കില്‍ 54,000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു. 10 ലക്ഷം പേരെ രോഗബാധയില്‍നിന്ന് തടയാനാകുമായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. യു.എസില്‍ ഇതുവരെ 16.20 ലക്ഷം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്.ഏകദേശം 96,500 പേര്‍ രോഗബാധിതരായി മരിച്ചു.

ഓരോ കൗണ്ടിയില്‍നിന്നും സ്വീകരിച്ച കോവിഡ് ബാധയുടെ വിവരങ്ങളില്‍ രോഗവ്യാപനത്തിന്റെ വിവിധ മാതൃകങ്ങള്‍ പരീക്ഷിച്ചാണ് ഗവേഷകര്‍ പുതിയ നിരീക്ഷണത്തിലെത്തിയത്. സംസ്ഥാനങ്ങള്‍ ആളകലം ഉള്‍പ്പെടെ സാമുഹിക നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയ മാര്‍ച്ച് 15 മുതല്‍ മെയ് മൂന്ന് വരെയുള്ള കാലയളവിലെ വിവരങ്ങളാണ് സര്‍വകലാശാല ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്.

റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ട്രംപിന്റെ അലംഭാവത്തിനെതിരെ മുന്‍ യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ നിശിത വിമര്‍ശനമുയര്‍ത്തി. അതേസമയം, പഠനവും റിപ്പോര്‍ട്ടുമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ദുഷ്ട ലാക്കുള്ള ശാസ്ത്രജ്ഞരാണ് അതിനു പിന്നിലെന്നും ട്രംപ് ആക്ഷേപിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News