അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് കമ്പനി സുപ്രീംകോടതിയില്‍
അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപിച്ചു. റഫാല്‍ വിവാദത്തിൽ അനിലിന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കം.
അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്നാണ് ആവശ്യം.
കോടതിയുടെ മേല്‍നോട്ടത്തില്‍ ഇരുകൂട്ടരും ചർച്ച നടത്തി തീരുമാനിച്ച പ്രകാരം അനില്‍ നല്‍കാനുള്ള 1600 കോടി രൂപ 500 കോടിയാക്കി എറിക്‌സണ്‍ കുറച്ചിരുന്നു. സെപ്റ്റംബർ 30 ആയിരുന്നു അവസാന തീയതി. എന്നാൽ ആ ദിവസം പണം ലഭിച്ചില്ല.
അനിലിന്റെ കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും എറിക്‌സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.