ഇന്ത്യയ്ക്ക് കരുതലാകാന്‍ അമേരിക്കന്‍ കമ്പനികളുടെ ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ്

ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് 40 അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്ന് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്

Update: 2021-04-27 07:07 GMT

ഇന്ത്യയില്‍ കോവിഡ് താണ്ഡവമാടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ചും സഹായങ്ങളെത്തിക്കുന്നതിനുമായി ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് അമേരിക്കന്‍ കമ്പനികള്‍. 40 അമേരിക്കന്‍ കമ്പനികളുടെ സിഇഒമാര്‍ ചേര്‍ന്നാണ് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍, യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ആന്റ് പാര്‍ട്ണര്‍ഷിപ്പ് ഫോറം, ബിസിനസ് റൗണ്ട് ടേബിള്‍ എന്നിവയുടെ കൂട്ടായ സംരംഭം തിങ്കളാഴ്ച നടന്ന യോഗത്തില്‍ 20,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രാറ്റര്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചതായി ഡെലോയിറ്റ് സിഇഒ പുനീത് റെഞ്ചന്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ 1,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രാറ്റര്‍ ഈ ആഴ്ച പകുതിയോടെ എത്തിക്കുമെന്നും മെയ് 5 ഓടെ 11,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രാറ്റര്‍ എത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യല്‍ കോവിഡ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സപ്ലൈസ്, വാക്‌സിനുകള്‍, ഓക്‌സിജന്‍, മറ്റ് ജീവന്‍ രക്ഷിക്കാനുള്ള സഹായം എന്നിവ ലഭ്യമാക്കാനാണ് യുഎസ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് ഒരുങ്ങുന്നത്.
മറ്റൊരു രാജ്യത്തെ പൊതുജനാരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപീകരിച്ച ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സിനെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിക്ക് പരിഹാരമായി യുഎസ് സ്വകാര്യമേഖലയുടെ വൈദഗ്ധ്യവും കഴിവുകളും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചര്‍ച്ചയില്‍ വ്യക്തമായതായി ബ്ലിങ്കന്‍ ട്വിറ്ററില്‍ പറഞ്ഞു.


Tags:    

Similar News