തായ്‌ലന്‍ഡിലേക്ക് ഇനി റോഡുവഴിയും പോകാം; മ്യാന്‍മര്‍ വഴി ഹൈവേ വരുന്നു

ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലന്‍ഡ് ഹൈവേയുടെ നിര്‍മ്മാണം 70% പൂര്‍ത്തിയായി

Update: 2023-07-04 11:01 GMT

Representational Image : Canva

വിനോദ സഞ്ചാരികളുടെ പറുദീസകളിലൊന്നാണ് തായ്‌ലന്‍ഡ്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് വിനോദ സഞ്ചാരികളായി ഓരോ വര്‍ഷവും തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യത്തേക്ക് പറക്കുന്നത്. എന്നാല്‍, വൈകാതെ ഇനി തായ്‌ലന്‍ഡിലേക്ക് റോഡുവഴിയും പോകാം.

ഇന്ത്യയും മ്യാന്‍മറും തായ്‌ലന്‍ഡും ചേര്‍ന്നൊരുക്കുന്ന ത്രിരാഷ്ട്ര ഹൈവേയുടെ നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായി. ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ഗതഗതാമന്ത്രാലയ അധികൃതര്‍ പറയുന്നു.
1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേ വിനോദ സഞ്ചാരമേഖലയ്ക്ക് പുറമേ ബിസിനസ്, ആരോഗ്യം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്കും വലിയ നേട്ടമാകുമെന്ന് മൂന്ന് രാഷ്ട്രങ്ങളും വിലയിരുത്തുന്നു. മണിപ്പൂരിലെ മോറെ (Moreh) മുതല്‍ മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലെ മായേ സോത് (Mae Sot) വരെ നീളുന്നതാണ് ഹൈവേ.
വാജ്‌പേയിയുടെ ആശയം
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലന്‍ഡ് ഹൈവേ. 2002 ഏപ്രിലില്‍ മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല കൂടിക്കാഴ്ച നടന്നപ്പോഴായിരുന്നു ഇത്. അസിയാന്‍ (ASEAN) രാജ്യങ്ങള്‍ തമ്മിലെ വാണിജ്യം ശക്തമാക്കുകയായിരുന്നു ലക്ഷ്യം. ഗുവഹാത്തി, കോഹിമ, കൊല്‍ക്കത്ത, സിലിഗുഡി തുടങ്ങിയ നഗരങ്ങളും ഹൈവേയുടെ ഭാഗമാണ്.
Tags:    

Similar News