കൊച്ചിയില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍; മലയാളി ടൂറിസ്റ്റുകള്‍ക്കും സന്തോഷവാര്‍ത്ത

കൊല്‍ക്കത്തയിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ 6 സര്‍വീസുകളാക്കി വര്‍ധിപ്പിക്കും

Update: 2024-05-05 15:32 GMT

Image : Canva (logo courtesy : CIAL)

രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സിയാലും. മാര്‍ച്ച് 31ന് പ്രഖ്യാപിച്ചിരുന്ന 1,628 പ്രതിവാര സര്‍വീസുകളില്‍ നിന്ന് പുതുതായി 60ഓളം സര്‍വീസുകളാണ് വര്‍ധിപ്പിച്ചത്. തിരക്ക് കൂടിയ റൂട്ടുകളിലും പുതിയ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും എണ്ണം കൂട്ടിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് വിനോദസഞ്ചാരികളുടെ എണ്ണം ഉയര്‍ന്നതോടെ ബാങ്കോക്ക്, ക്വലാലംപൂര്‍, സിംഗപ്പൂര്‍, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. തായ് എയര്‍വേസ് മൂന്നു സര്‍വീസുകള്‍ ആരംഭിച്ചതോടെ ബാങ്കോക്കിലേക്ക് കൊച്ചിയില്‍ നിന്നുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 13 ആയി വര്‍ധിച്ചു.

തായ് എയര്‍ സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കും എയര്‍ ഏഷ്യ, ലയണ്‍ എയര്‍ എന്നിവ ഡോണ്‍ മുവാംഗ് വിമാനത്താവളത്തിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ സിംഗപ്പൂരിലേക്ക് 14, ക്വലാലംപൂരിലേക്ക് 22 സര്‍വീസുകളായി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ പ്രതിവാര സര്‍വീസുകളുടെ എണ്ണം 4 ആക്കി ഉയര്‍ത്തും. നേരത്തെ ഇത് മൂന്നായിരുന്നു.

ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ്

കൊല്‍ക്കത്തയിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ 6 സര്‍വീസുകളാക്കി വര്‍ധിപ്പിക്കും. റാഞ്ചി, ചണ്ഡിഗഡ്,വാരാണസി, റായ്പൂര്‍, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ക്കും തുടക്കമായി. പുണെയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസും റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേക്ക് എയര്‍ ഏഷ്യയും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മെട്രോ നഗരങ്ങളിലേയ്ക്കുള്ള സര്‍വീസുകളും സിയാല്‍ കൂട്ടിയിട്ടുണ്ട്. ബംഗളൂരുവിലേക്ക് മാത്രം പ്രതിദിനം 20 സര്‍വീസുകളുണ്ട്. ഡല്‍ഹി, മുംബൈ പത്തുവീതം സര്‍വീസുകളും നിലവിലുണ്ട്. ലക്ഷദ്വീപിലേക്ക് മേയ് ഒന്നിന് ഇന്‍ഡിഗോ പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.053 കോടി യാത്രക്കാരുമായി സിയാല്‍ റിക്കാര്‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന യാത്രക്കാരാണിത്. 18 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്. 2023 കലണ്ടര്‍ വര്‍ഷത്തിലും ഒരു കോടിയിലേയിലേറെപേര്‍ സിയാലിലൂടെ യാത്രചെയ്തു.


Tags:    

Similar News