മാതാപിതാക്കളുടെ പരാതി; ബൈജു രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

ഉപഭോക്തക്കളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും തങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ച് നിരവധി പരാതികള്‍ ബൈജൂസ് നേരിടുന്നുണ്ട്

Update: 2022-12-17 05:15 GMT

മാതാപിതാക്കളെയും കുട്ടികളെയും കോഴ്സുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ എഡ്ടെക് ആപ്പായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമന്‍സ് അയച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. ഉപഭോക്തക്കളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും തങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ച് നിരവധി പരാതികള്‍ ബൈജൂസ് നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

2005ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ (Commissions for Protection of Child Rights Act) 13, 14 വകുപ്പുകള്‍ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അടിസ്ഥാനത്തിലുള്ള കരാറുകളില്‍ പങ്കാളികളാക്കുന്നതിനും തുടര്‍ന്ന് ചൂഷണം ചെയ്യുന്നതിനുമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും കുട്ടികളുടെ ക്ഷേമത്തിന് വിരുദ്ധമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിരീക്ഷിച്ചു.

കുട്ടികള്‍ക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങള്‍, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങള്‍, നിലവില്‍ ഓരോ കോഴ്സിലും ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം, ബൈജൂസിന്റെ റീഫണ്ട് നയം എന്നിവ സഹിതം നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ബൈജൂസിനെ ഒരു സാധുവായ എഡ്-ടെക് കമ്പനിയായി അംഗീകരിച്ചതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News