ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 16, 2021

ഇക്വിറ്റി ഫണ്ടിംഗ് ചര്‍ച്ചകളുമായി വോഡഫോണ്‍ ഐഡിയ മുന്നോട്ട്. എല്‍ഐസി ഐപിഒ നടപടികള്‍ പുരോഗമിക്കുന്നു. ടാറ്റ സ്റ്റീലും എസ്ബിഐയും ഫുട്ബോളിന് വേണ്ടി ഒന്നിക്കുന്നു. വില്‍പ്പന സമ്മര്‍ദ്ദം ബാങ്കിംഗ് ഓഹരികളെയും റിലയന്‍സ് ഓഹരിയെയും താഴേക്ക് വലിച്ചപ്പോള്‍ സെന്‍സെക്സ് 396 പോയ്ന്റ് ഇടിഞ്ഞു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-11-16 13:13 GMT
ഇക്വിറ്റി ഫണ്ടിംഗ് ചര്‍ച്ചകളുമായി വോഡഫോണ്‍ ഐഡിയ മുന്നോട്ട്
കടാശ്വാസം, ഇക്വിറ്റി ഫണ്ടിംഗ്, ഈ സാമ്പത്തിക വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകളുടെ തിരിച്ചടവ് എന്നിവ സംബന്ധിച്ച് വായ്പക്കാരുമായും നിക്ഷേപകരുമായും വോഡഫോണ്‍ ഐഡിയ (വി) ഫണ്ടിംഗ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുനന്തായി റിപ്പോര്‍ട്ട്. 2022 മാര്‍ച്ച് അവസാനത്തോടെ ചര്‍ച്ചകള്‍ അവസാനിക്കുമെന്നും ടെല്‍കോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വി തങ്ങളുടെ ഇക്വിറ്റി റൂട്ട് വഴി ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 18,750 കോടി രൂപ) സമാഹരിക്കുകയും നിലവിലെ 19% റവന്യൂ മാര്‍ക്കറ്റ് ഷെയര്‍ (ആര്‍എംഎസ്) നിലനിര്‍ത്താന്‍ അതിന്റെ കാപെക്സ് റണ്‍ റേറ്റ് ഇരട്ടിയാക്കുകയും വേണ്ടി വരുമെന്നും വിദഗ്ധര്‍ പറയുന്നു.
എല്‍ഐസി ഐപിഒ; ആങ്കര്‍ നിക്ഷേപകരിലേക്ക് ബാങ്കര്‍മാരെത്തും
എല്‍ഐസി ഐപിഓയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരിലേക്ക് ആങ്കര്‍മാര്‍ അടുത്തയാഴ്ചയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആദ്യ വാരം ബാങ്കുകള്‍ ഐപിഒ പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യാനാണ് പദ്ധതിയിട്ടിട്ടുള്ളത്.
മെന്‍സാ ബ്രാന്‍ഡ്സ് റെക്കോര്‍ഡ് വേഗത്തില്‍ യൂണികോണ്‍ ക്ലബ്ബില്‍
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ചയ്ക്ക് വേണ്ട മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കുന്ന മെന്‍സാ ബ്രാന്‍ഡ്സ് യൂണീകോണായി. 2021 ല്‍ ആരംഭിച്ച കമ്പനി ഏറ്റവും വേഗത്തില്‍ യൂണികോണാകുന്ന സ്ഥാപനമാകുകയാണ് ഇതോടെ മെന്‍സാ. ഇതുവരെ 1.2 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ മൂല്യം.
ടാറ്റ സ്റ്റീലും എസ്ബിഐയും ഫുട്ബോളിന് വേണ്ടി ഒന്നിക്കുന്നു
ടാറ്റ സ്റ്റീലിന്റെ ജംഷഡ്പൂര്‍ ഫുട്ബോള്‍ ക്ലബ്ബുമായി(ജെഎഫ്സി) സഹകരിക്കാന്‍ എസ്ബിഐ. കരാര്‍ നിലവില്‍ വരുന്നതോടെ ജെഎഫ്സിയുടെ പ്രധാന സ്പോണ്‍സറായി എസ്ബിഐ മാറും.
വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഉലഞ്ഞ് വിപണി; സെന്‍സെക്സ് 396 പോയ്ന്റ് ഇടിഞ്ഞു
വില്‍പ്പന സമ്മര്‍ദ്ദം ബാങ്കിംഗ് ഓഹരികളെയും റിലയന്‍സ് ഓഹരിയെയും താഴേക്ക് വലിച്ചപ്പോള്‍ സെന്‍സെക്സ് ഇന്ന് 396 പോയ്ന്റ് ഇടിഞ്ഞ് 60,322ല്‍ ക്ലോസ് ചെയ്തു. ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 110 പോയ്ന്റ് താഴ്ന്ന് 17,999ലും ക്ലോസ് ചെയ്തു. സെന്‍സെക്സ് സൂചികാ ഓഹരികളില്‍ മാരുതി ഇന്ന് 7.3 ശതമാനത്തിലേറെ ഉയര്‍ന്നു.
റിലയന്‍സ് ഓഹരി വില മൂന്നുശതമാനത്തോളം ഇടിഞ്ഞു. ബിഎസ്ഇ ഇന്‍ഡക്സിന്റെ ഇടിവിന്റെ പകുതിയോളം ഇന്ന് റിലയന്‍സിന്റെ മാത്രം സംഭാവനയാണ്. പോളിസി ബസാറിന്റെ മാതൃകമ്പനിയായ പിബി ഫിന്‍ടെക് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 20 ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില, വ്യാപാര അവസാനത്തില്‍ 10.7 ശതമാനം നേട്ടത്തില്‍ 1,332 രൂപയെത്തി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനികള്‍ ഇന്ന് നില മെച്ചപ്പെടുത്തി. സ്‌കൂബിഡേയുടെ ഓഹരി വില 4.56 ശതമാനം ഉയര്‍ന്നു. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 2.60 ശതമാനം ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക് ഓഹരി വില 2.21 ശതമാനം താഴ്ന്നു.




 


Tags:    

Similar News