ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 22, 2021

വന്‍ ഇടിവോടെ ഓഹരി സൂചികകള്‍, മസ്‌കിനോട് സ്വയം താരതമ്യപ്പെടുത്തി പേടിഎം സ്ഥാപകന്‍, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അരാംകോ, എയര്‍ബസുമായി സഹകരിക്കാന്‍ ഭാരത് ഇലക്ട്രോണിക്‌സ്

Update: 2021-11-22 12:19 GMT
ഇലോണ്‍ മസ്‌കിനോട് സ്വയം താരതമ്യപ്പെടുത്തി പേടിഎം സ്ഥാപകന്‍
ഐപിഒയ്ക്ക് ശേഷം പേടിഎം ഓഹരികള്‍ക്കുണ്ടായ ഇടിവിന് ശേഷം ഇലോണ്‍ മസ്‌കിനോട് സ്വയം താരതമ്യപ്പെടുത്തി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. ടെസ്‌ലയുടെ ഓഹരി ഇടിവും തിരിച്ചുവരവും സൂചിപ്പിച്ചുകൊണ്ടായിരുന്നു താരതമ്യം. വിപണി മൂല്യം 50,000 കോടിയിലേറെ ഇടഞ്ഞിപ്പോള്‍ നിക്ഷേപകര്‍ക്ക് 40 ശതമാനത്തിലധികം നഷ്ടമാണ് ഉണ്ടായത്.
ഇന്ത്യയില്‍ നിക്ഷേപ സാധ്യതകള്‍ തേടി അരാംകോ
റിലയന്‍സുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന സൗദി അരാംകോ ഇന്ത്യയില്‍ നിക്ഷേപ സാധ്യതകള്‍ അന്വേഷിക്കുന്നു. പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങള്‍ക്ക് രാജ്യത്തെ പ്രാപ്തരായ പങ്കാളിതകളുമായി സഹകരിക്കാനാണ് ലക്ഷ്യമിടുന്നത്.
എയര്‍ബസുമായി സഹകരിക്കാന്‍ ഭാരത് ഇലക്ട്രോണിക്‌സ്
പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്‌പെയ്‌സുമായി കരാര്‍ ഒപ്പിട്ടു. എയര്‍ബസിനായി റഡാര്‍ വാണിംഗ് റിസീവര്‍, മിസൈല്‍ അപ്രോച്ച് വാണിംഗ് സിസ്റ്റം എന്നിവ ഭാരത് ഇലക്ട്രോണിക്‌സ് നിര്‍മിക്കും.
കാട്ടുപന്നി വേട്ട അനുവദിക്കില്ലെന്ന് കേന്ദ്രം
കാട്ടുപന്നികളെ നിബന്ധനകളില്ലാതെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം. കാട്ടുപന്നികള്‍ ആക്രമണവും കൃഷി നാശവും വ്യാപകമായതിനെ തുടര്‍ന്നാണ് കേരളം ഈ ആവശ്യം മുന്നോട്ട് വച്ചത്. അടുത്ത മാസം കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് കേരളത്തിലെത്തി സ്ഥിതിഗതികള്‍ പരിശോധിക്കും.
വന്‍ ഇടിവോടെ ഓഹരി സൂചികകള്‍
രണ്ടു ശതമാനത്തോളം ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്സ് 1170.12 പോയ്ന്റ് (1.96 ശതമാനം) 58465.89 പോയ്ന്റിലും നിഫ്റ്റ് 348.30 പോയ്ന്റ് (1.96 പോയ്ന്റ്) ഇടിഞ്ഞ് 17416.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. പേടിഎമ്മിന്റെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന്, കോവിഡ് വ്യാപനത്തിനു ശേഷം വിപണിയെ താങ്ങി നിര്‍ത്തിയിരുന്ന ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വിട്ടുനിന്നതാണ് വന്‍ ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോക്കം പോയത് വിദേശ നിക്ഷേപകരെയും പിന്നോട്ടടിപ്പിച്ചു. ഇതിനെല്ലാം പുറമേ ആഗോള വിപണി ദുര്‍ബലമായതും ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചു.
കേരള കമ്പനികളുടെ പ്രകടനം
വിപണിയില്‍ രക്തച്ചൊരിച്ചിലുണ്ടായപ്പോള്‍ പിടിച്ചു നിന്നത് നാല് കേരള കമ്പനികള്‍ മാത്രം. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.62 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (1.17 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്സ് (0.59 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. 24 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. വണ്ടര്‍ലാ ഹോളിഡേയ്സ്, കല്യാണ്‍ ജൂവലേഴ്സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എഫ്എസിടി, എവിറ്റി, ഹാരിസണ്‍സ് മലയാളം, റബ്ഫില ഇന്റര്‍നാഷണല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിഎസ്ബി ബാങ്ക് തുടങ്ങിയ കേരള ഓഹരികള്‍ക്കാണ് കാലിടറിയത്.

Exchange Rates : November 22, 2021

ഡോളര്‍ 74.43

പൗണ്ട് 100.06

യുറോ 83.90

സ്വിസ് ഫ്രാങ്ക് 80.03

കാനഡ ഡോളര്‍ 58.89

ഓസി ഡോളര്‍ 53.83

സിംഗപ്പൂര്‍ ഡോളര്‍ 53.98

ബഹ്‌റൈന്‍ ദിനാര്‍ 197.41

കുവൈറ്റ് ദിനാര്‍ 246.00

ഒമാന്‍ റിയാല്‍ 193.33

സൗദി റിയാല്‍ 19.84

യുഎഇ ദിര്‍ഹം 20.26



Tags:    

Similar News