തുടര്‍ച്ചയായ 20-ാം ദിവസവും ഉയര്‍ന്ന് പെട്രോള്‍, ഡീസല്‍ വില

Update: 2020-06-26 05:49 GMT

ലോക്ഡിണിന്റെ നീണ്ട 82 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധന വില ഉയര്‍ന്നു. വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 21 പൈസയും ഡീസലിന് ലിറ്ററിന് 17 പൈസയുമാണ് ഉയര്‍ത്തിയത്. 19-ാം ദിവസം എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയതോടെ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് ഡീസല്‍ വില ലിറ്ററിന് 80 രൂപ മറികടന്നിരുന്നു. അതേസമയം, കേരളത്തില്‍ പെട്രോള്‍ വില 81.52 രൂപയായി. ഡീസല്‍ വില ലിറ്ററിന് 77.10 രൂപയുമായി.

ജൂണ്‍ 7 മുതല്‍ എണ്ണക്കമ്പനികള്‍ വില പരിഷ്‌കരിക്കാന്‍ തുടങ്ങിയതിനുശേഷമാണ് തുടര്‍ച്ചയായ ഇരുപതാം ദിവസം ഇന്ധന നിരക്കില്‍ ഈ വര്‍ധനവ്. 2018 ഒക്ടോബര്‍ 16 ന് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ഡീസല്‍ നിരക്ക് ലിറ്ററിന് 75.69 രൂപയായി ഉയര്‍ന്നിരുന്നു.

2018 ലാണ് ഇത്തരമൊരു ഉയര്‍ന്ന നിരക്ക് വന്നിരുന്നത്. പെട്രോള്‍ വില 2018 ഒക്ടോബര്‍ 4 ന് ഡല്‍ഹിയില്‍ ലിറ്ററിന് 84 രൂപയായും ഉയര്‍ന്നിരുന്നു. 2018 ഒക്ടോബറില്‍ നിരക്ക് ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ ലിറ്ററിന് 1.50 രൂപ കുറച്ചിരുന്നു.

ചില്ലറ വില്‍പ്പന നിരക്ക് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളോട് ലിറ്ററിന് ഒരു രൂപ കൂടി കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ച്ച് 14 ന് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ ലിറ്ററിന് 3 രൂപ വീതവും മെയ് 5 ന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയര്‍ത്തി. ഈ വര്‍ധനവ് സര്‍ക്കാരിന് രണ്ട് ലക്ഷം കോടി രൂപ അധിക നികുതിയിനത്തില്‍ നേടാനുമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News