രാജധാനി, ജനശതാബ്ദി, തുരന്തോ എക്സ്പ്രസ് ട്രെയിനുകളിലെ ഭക്ഷണനിരക്ക് കുത്തനെ കൂട്ടുന്നു. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വില കൂട്ടുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ഈ ട്രെയിനുകളില്‍ ഫസ്റ്റ് ക്ലാസ് എസിയില്‍ ഒരു ചായക്ക് 35 രൂപ കൊടുക്കണം. സെക്കന്റ്, തേര്‍ഡ് എസി കംപാര്‍ട്ട്മെന്റുകളില്‍ നിരക്ക് 20 രൂപ. തുരന്തോ സ്ലീപ്പര്‍ ക്ലാസ്സുകളിലെ ചായവില 15 രൂപയുമാണ്.
എസി ഫസ്റ്റ് ക്ലാസില്‍ പ്രഭാതഭക്ഷണത്തിന് 140 രൂപ നല്‍കണം. സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ്സില്‍ 105 രൂപയായും ഉയര്‍ത്തി. ഉച്ചയൂണിനും രാത്രി ഭക്ഷണത്തിനും എസി ഫസ്റ്റ് ക്ലാസില്‍ 245 രൂപയും സെക്കന്റ്, തേര്‍ഡ് ക്ലാസില്‍ 185 രൂപയും ചെലവിടണം. വൈകുന്നേരത്തെ ചായക്ക് 50 രൂപയാകും.
ഇതിന് പുറമെ റെയില്‍വെ സ്റ്റേഷനുകളില്‍ ഭക്ഷണത്തിന്റെ അടിസ്ഥാന വിലയിലും മാറ്റം വരുത്തി. രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഇനി പ്രഭാത ഭക്ഷണത്തിന് 40 രൂപ നല്‍കണം. മാംസ വിഭവമുണ്ടെങ്കില്‍ വില 50 ആകും. ഉച്ചയൂണിന് 80 രൂപയാകും വില.മുട്ടക്കറിയോട് കൂടിയ ഊണിന് 90 രൂപ ഈടാക്കും.
ഈ നിരക്കുകള്‍ 15 ദിവസത്തിന് ശേഷം ടിക്കറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തും. സര്‍ക്കുലര്‍ പുറത്തിറക്കി 120 ദിവസങ്ങള്‍ കഴിഞ്ഞ് ഈ നിരക്കുകള്‍ ഈടാക്കി തുടങ്ങും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline