കടം വീട്ടാന്‍ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കുന്നു
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി പണം അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു
ദേശീയ വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രസിംഗയാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍സിന്റെ കാറ്ററിംഗ് യൂണീറ്റ്, ഹാന്‍ഡ്‌ലിംഗ് യൂണീറ്റ് എന്നിവയുടെ 49 ശതമാനം ഓഹരികളാണ് വില്‍ക്കുക.
51 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ നിലനിര്‍ത്തും. ഓഹരി വില്‍പ്പനയിലൂടെ 80 മില്യണ്‍ ഡോളറോളം കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020-2021 സാമ്പത്തിക വര്‍ഷം ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ നഷ്ടം ഏകദേശം 123 മില്യണ്‍ ഡോളര്‍ ആയിരുന്നു. 2021 മാര്‍ച്ചില്‍ മൊത്തം നഷ്ടം 1 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായും പ്രധാനമന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയുടെ ആകെ വിദേശ കടം 51 ബില്യണ്‍ ഡോളറാണ്. അതില്‍ 25 ബില്യണ്‍ ഡോളര്‍ 2026ഓടെ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. നിലവില്‍ ഏകദേശം 25 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാനും മറ്റ് സാധന- സേവനങ്ങള്‍ വാങ്ങാനുമായി പണം അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel