ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 9

Update: 2019-12-09 04:35 GMT

1.ക്രൂഡോയില്‍ ഉത്പാദനം വീണ്ടും കുറയ്ക്കുന്നു; അന്താരാഷ്ട്ര ഇന്ധനവില ഇനിയും ഉയരും

സാധാരണക്കാരന്റെ ബജറ്റില്‍ താളപ്പിഴ അമിതമാക്കി ഇന്ധനവിലയും വൈകാതെ കുതിച്ചുയര്‍ന്നേക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ദ പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്), റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര എണ്ണ ഉത്പാദക രാജ്യങ്ങള്‍ എന്നിവയുടെ പെട്രോളിയം മന്ത്രിമാര്‍ വിയന്നയില്‍ യോഗം ചേര്‍ന്ന് ഉത്പാദനം ഇനിയും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില വരും ദിവസങ്ങളില്‍ കൂടുമെന്ന് ഉറപ്പായിട്ടുണ്ട്.ക്രൂഡോയില്‍ വിലയിടിവ് തടയാനും വിലസ്ഥിരത ഉറപ്പാക്കാനുമായി നേരത്തെ തന്നെ പ്രതിദിന ഉത്പാദനത്തില്‍ 12 ലക്ഷം ബാരലിന്റെ കുറവ് ഉത്പാദക രാജ്യങ്ങള്‍ വരുത്തിയിരുന്നു.=

2.വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് നിര്‍മ്മല സീതാരാമന്‍

സമ്പദ്വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. നികുതി നിരക്കുകള്‍ ലളിതമാക്കാനും നിരുപദ്രവകരമാക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം.

3.ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് വര്‍ദ്ധിക്കുന്നു

ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതായി ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജി.ജെ.സി) ചെയര്‍മാന്‍ എന്‍. അനന്തപത്മനാഭന്‍ പറഞ്ഞു. 2017ല്‍ 1,031 ടണ്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. 2018ല്‍ ഇത് 942 ടണ്ണായി കുറഞ്ഞു. ഇതില്‍ 100 ടണ്‍ കള്ളക്കടത്ത് വഴിയാണെന്നാണ് വിലയിരുത്തല്‍.

4.വിദേശ കമ്പനികളില്‍ നിന്ന് 4,900 കോടി രൂപയുടെ നിക്ഷേപം വാങ്ങാന്‍ എയര്‍ടെല്‍

സിംഗപ്പൂര്‍ കേന്ദ്രമായുള്ള സിംഗ്ടെല്‍ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികളില്‍ നിന്ന് 4,900 കോടി രൂപയുടെ നിക്ഷേപം വാങ്ങുന്നതിന് ഭാരതി എയര്‍ടെല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തലിനും കുടുംബത്തിനും 52 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 4,900 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തുന്നതോടെ, ഈ പങ്കാളിത്തം 50 ശതമാനത്തിന് താഴെയാകും.

5.മാരുതിയില്‍ ഉത്പാദന വര്‍ദ്ധന, 9 മാസങ്ങള്‍ക്ക് ശേഷം ആദ്യം

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കി ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം ഉത്പാദനം ഉയര്‍ത്തി. നവംബറില്‍ 4.33 ശതമാനമാണ് ഉത്പാദന വര്‍ദ്ധന. വില്പനമാന്ദ്യം മൂലമാണ് മാരുതിക്ക് നേരത്തേ തുടര്‍ച്ചയായി ഉത്പാദനം കുറയ്‌ക്കേണ്ടി വന്നത്.ഈ നവംബറില്‍ 1.41 ലക്ഷം യൂണിറ്റുകളാണ് മാരുതി ഉത്പാദിപ്പിച്ചത്. 2018 നവംബറില്‍ 1.35 ലക്ഷം യൂണിറ്റുകളായിരുന്നു ഉത്പാദനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News