ലാഭവിഹിതമില്ലാത്ത 'നീതി ചിട്ടി'യുമായി കെ.എസ്.എഫ്.ഇ

Update: 2019-11-02 07:07 GMT

മുഴുവന്‍ തുകയും അംഗങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന 'നീതി ചിട്ടി ' ക്ക് കെ.എസ്.എഫ്.ഇ മൂന്നു മാസത്തിനകം തുടക്കമിടും. അഞ്ചു ശതമാനം ഫോര്‍മാന്‍ കമ്മീഷന്‍ ഒഴികെ മുഴുവന്‍ തുകയും അംഗങ്ങള്‍ക്ക് ലഭിക്കും. അതായത്, ഒരു ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേരുന്ന വ്യക്തിക്ക് 95,000 രൂപ ലഭിക്കും.

ലേലവും നറുക്കുമില്ലാത്ത ചിട്ടിയില്‍ ഉഭയ സമ്മതപ്രകാരമാവും തുക നല്‍കുക. ഇതിനുള്ള ഇടനിലക്കാരന്റെ ദൗത്യമാണ് കെ.എസ്.എഫ്.ഇയ്ക്ക്. പണം ഏറ്റവും ആവശ്യമുള്ളയാള്‍ക്ക് മറ്റുള്ളവരുമായി ധാരണയുണ്ടാക്കി ചിട്ടി നല്‍കും.

പ്രവാസികള്‍ക്ക് കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാവാനുള്ള സ്‌പോണ്‍സര്‍ ചിട്ടികള്‍ തുടങ്ങാനും കെ.എസ്.എഫ്.ഇ ക്കു പദ്ധതിയുണ്ട്. വിദേശ മലയാളികളുടെ കൂട്ടായ്മകളാണ് ലക്ഷ്യം. കൂട്ടായ്മയിലെ അംഗങ്ങളാവും ചിറ്റാളന്മാര്‍. അവര്‍ക്ക് നാട്ടിലെ ഏതെങ്കിലും ഒരു കിഫ്ബി പദ്ധതി സ്‌പോണ്‍സര്‍ ചെയ്യാം. സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവാസി സംഘത്തിന്റെ പേര് പദ്ധതിയുടെ പ്രായോജകരായി ചേര്‍ക്കും. ചിട്ടി കിട്ടുന്ന മുറയ്ക്ക് അംഗങ്ങള്‍ക്ക് ചിട്ടിപ്പണവും കിട്ടും. ചിട്ടിപ്പണം നല്‍കുന്നതുവരെയുള്ള കാലയളവില്‍ തവണ അടയ്ക്കുന്ന തുക പലിശയില്ലാത്ത പണമായി (ഫ്‌ളോട്ട് ഫണ്ട്) കിഫ്ബിക്ക് ഉപയോഗിക്കാം.

Similar News