ഇപിഎസ് പെന്‍ഷന്‍ ഇരട്ടിയാക്കിയേക്കും

Update: 2019-01-24 06:36 GMT

ഇപിഎസിന് കീഴിലുള്ള മിനിമം പെന്‍ഷന്‍ തുക ഇരട്ടിയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിലെ 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കാനാണ് നീക്കം. ഏകദേശം 40 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (EPFO) ചേരുന്നവരെല്ലാം എംപ്ലോയീ പെൻഷൻ സ്കീമിന്റേയും വരിക്കാരാകും. എല്ലാമാസവും ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് പോകുന്നുണ്ട്.

എംപ്ലോയറുടെ 12 ശതമാനം വിഹിതത്തിൽ 3.67 ശതമാനം ഇപിഎഫ്, 8.33 ശതമാനം ഇപിഎസ്, 0.5 ശതമാനം ഇഡിഎൽഐ എന്നിങ്ങനെ വിഭജിച്ചാണ് നിക്ഷേപിക്കുന്നത്.

കൂടാതെ, ഇപിഎഫിലെ പെൻഷൻ തുക റിട്ടയർമെന്റ് വരെ പിടിച്ചു വെക്കാനും പദ്ധതിയുണ്ട്.

നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര്‍ പ്രതിമാസം 1,500 രൂപയ്ക്കുതാഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ്. 18 ലക്ഷം പേര്‍ മിനിമം പെന്‍ഷനായ 1000 രൂപ വാങ്ങുന്നവരുമാണ്.

മിനിമം പെൻഷൻ സംബന്ധിച്ച ഉന്നതതല സമിതി മുന്നോട്ടുവെച്ച നിർദേശം ധനമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്.

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പ്രതിവര്‍ഷം 9,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പെൻഷൻ തുക വർധിപ്പിച്ചാൽ ഇത് 12,000 കോടിയായി ഉയരും.

നിലവിൽ മൂന്ന് ലക്ഷംകോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണുള്ളത്. ആകെയുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര്‍ പ്രതിമാസം 1,500 രൂപയ്ക്കുതാഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ്. മിനിമം പെന്‍ഷനായ 1000 രൂപ വാങ്ങുന്നവർ 18 ലക്ഷം പേരും.

Similar News