ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം ഇടിഞ്ഞു; കുമിഞ്ഞുകൂടി കടബാധ്യത

രാജ്യം മികച്ച ജി.ഡി.പി വളര്‍ച്ച നേടുമ്പോഴും കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ല

Update: 2024-01-02 07:26 GMT

Image : Canva

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ (Major) സമ്പദ്‌വ്യവസ്ഥയായി തിളങ്ങുകയാണ് ഇന്ത്യ. പക്ഷേ, സാമ്പത്തികമേഖലയുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ കുടുംബങ്ങളുടെ സ്ഥിതി അത്ര മെച്ചമല്ലെന്ന് വ്യക്തമാക്കുകയാണ് കണക്കുകള്‍.

കൂടുന്ന കടക്കെണി
മൊത്തം ജി.ഡി.പിയുടെ 3.8 ശതമാനമായിരുന്നു 2021-22ല്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത അഥവാ കടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) അത് 5.8 ശതമാനത്തിലേക്ക് കുത്തനെ കൂടി.
അതേസമയം, കുടുംബങ്ങളുടെ സമ്പാദ്യം (Savings) ഇടിയുകയും ചെയ്തു. ജി.ഡി.പിയുടെ 11.1 ശതമാനത്തില്‍ നിന്ന് 10.9 ശതമാനത്തിലേക്കാണ് വീഴ്ച. സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്തവിധം പ്രതിസന്ധിയിലാണ് കുടുംബങ്ങളെന്ന് ഇത് വ്യക്തമാക്കുന്നു. 2020-21ല്‍ ഇത് 15.4 ശതമാനമായിരുന്നു.
പ്രധാന തിരിച്ചടി
മുഖ്യ പലിശനിരക്ക് (റിപ്പോ നിരക്ക്) റിസര്‍വ് ബാങ്ക് 2.50 ശതമാനം കൂട്ടിയതും അത് മുതലെടുത്ത് ബാങ്കുകള്‍ വായ്പാ പലിശനിരക്ക് ഉയര്‍ത്തിയതുമാണ് ഒട്ടുമിക്ക കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയത്.
വായ്പാ തിരിച്ചടവിനായി (EMI) കൂടുതല്‍ തുക വകയിരുത്തേണ്ടി വന്നതും ആനുപാതികമായി വരുമാനം കൂടാതിരുന്നതും പണപ്പെരുപ്പവും കുടുംബങ്ങളെ വറുതിയിലാക്കി. അടിസ്ഥാന പലിശനിരക്കിലെ വര്‍ധന ഏറ്റവുമധികം പ്രതിഫലിച്ചത് ഭവന വായ്പകളിലായിരുന്നു.
Tags:    

Similar News