നിങ്ങളുടെ ആധാര്‍ സുരക്ഷിതമാണോ? എങ്ങനെ പരിശോധിക്കാം 

Update: 2018-10-14 04:30 GMT

ആധാര്‍ അധിഷ്ഠിതമായ ഇ-കെവൈസി അഥവാ ഓഥന്റിക്കേഷന്‍ ഇന്ന് ബാങ്ക് ഉള്‍പ്പെടെ ഒട്ടുമിക്ക സ്ഥാപനങ്ങളും വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ്.

അതുകൊണ്ട് തന്നെ ആധാര്‍ വഴി നടത്തിയ ഓഥന്റിക്കേഷനുകള്‍ ഏതൊക്കെയാണ് എന്ന് അടിക്കടി പരിശോധിക്കുന്നത് നന്നായിരിക്കും. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തങ്ങളുടെ വെബ്‌സൈറ്റ് വഴി ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

UIDAI ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: ആധാര്‍ സേവനങ്ങള്‍ (Aadhaar services) എന്ന വിഭാഗത്തിലാണ് മുന്‍ ഓഥന്റിക്കേഷനുകള്‍ പരിശോധിക്കാന്‍ സൗകര്യമുള്ളത്. ഏകദേശം അന്‍പതോളം ഓഥന്റിക്കേഷനുകള്‍ ഇതില്‍ കാണിക്കും. ആധാര്‍ ഓഥന്റിക്കേഷന്‍ ഹിസ്റ്ററി ( Aadhaar Authentication History) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വെബ്‌പേജ് ലേക്ക് പോകും.

ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക: നിശ്ചിത കോളത്തിങ്ങളില്‍ ആധാര്‍ നമ്പറും വെബ് പേജില്‍ നല്‍കിയിരിക്കുന്ന സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്തതിനു ശേഷം 'send OTP' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബീല്‍ നമ്പറിലേക്ക് ഒരു വണ്‍ ടൈം പാസ്സ്‌വേര്‍ഡ് വരും. അത് തെറ്റാതെ നിശ്ചിത കോളത്തില്‍ ടൈപ്പ് ചെയ്യണം.

ഹിസ്റ്ററി ഓപ്ഷന്‍സ് തെരഞ്ഞെടുക്കുക: ഇനി ലഭിക്കുന്ന വെബ്‌പേജില്‍ പലവിധത്തിലുള്ള ഓഥന്റിക്കേഷനുകളുടെ ഒരു ഡ്രോപ്പ്‌ഡൌണ്‍ ലിസ്റ്റ് ഉണ്ടാകും. അതില്‍നിന്നു വേണ്ടത് തിരഞ്ഞെടുക്കാം. എത്ര നാള്‍ക്കുമുന്പ് വരെ ഉള്ള ഹിസ്റ്ററി വേണം എന്നും നമുക്ക് നിശ്ചയിക്കാം. ഈ സ്റ്റേജിലും ഒരു പുതിയ OTP ഉപയോഗിക്കേണ്ടി വരും.

ലിസ്റ്റ് പരിശോധിക്കുക: ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നല്കിക്കഴിഞ്ഞാല്‍ നമുക്ക് ഒഥെന്റിക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. ഒഥെന്റിക്കേഷന്‍ നടത്തിയ സമയം, തീയതി ഒഥെന്റിക്കേഷന്‍ നടത്തിയ ഏജന്‍സിയുടെ വിവരങ്ങള്‍ എല്ലാം അതില്‍ ലഭ്യമാണ്.

ഇമെയില്‍ പരിശോധിക്കുക: ഒഥെന്റിക്കേഷന്റെ സമയത്ത് നമ്മുടെ രജിസ്റ്റര്‍ ചെയ്ത ഈമെയിലിലേക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ എത്തിയിട്ടുണ്ടാകും. ആ വിവരങ്ങളും ഇപ്പോള്‍ ലഭിച്ച ഒഥെന്റിക്കേഷന്‍ ഹിസ്റ്ററിയും താരതമ്യം ചെയ്തു നോക്കുക. സംശയകരമായ ഏതെങ്കിലും ഇടപാട് നടന്നതായി കാണുന്നുണ്ടെങ്കില്‍ ഒഥെന്റിക്കേഷന്‍ നടത്തിയ ഏജന്‍സിയെ ബന്ധപ്പെടാം. അതല്ലെങ്കില്‍ 1947 എന്ന നമ്പറിലോ അല്ലെങ്കില്‍ help@uidai.gov.in എന്ന ഇമെയില്‍ വഴിയോ UIDAI യെ നേരിട്ട് അറിയിക്കാം.

Similar News