ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട് സസ്‌പെന്‍ഡ് ചെയ്തു!

റീറ്റെയ്ല്‍ ഭീമന് 200 കോടി രൂപ പിഴ നല്‍കി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

Update: 2021-12-17 13:27 GMT

ആമസോണ്‍- ഫ്യൂച്ചര്‍ ഇടപാട് സസ്‌പെന്‍ഡ് ചെയ്ത് കാംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ). 200 കോടി രൂപ പിഴയും സിസിഐ ചുമത്തിയിട്ടുണ്ട്. റെഗുലേറ്ററി അനുമതി തേടുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതികള്‍ പരിശോധിച്ചാണ് നടപടി. അതുവരെ അതിനുള്ള അംഗീകാരം താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്നും സിസിഐ വ്യക്തമാക്കി.

കരാർ വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് സിസിഐ പറഞ്ഞു. അതുവരെ അതിനുള്ള അംഗീകാരം താൽക്കാലികമായി മാറ്റിവെക്കുന്നുവെന്നും സിസിഐ വ്യക്തമാക്കി.

ഇന്ത്യയുടെ ആന്റി ട്രസ്റ്റ് റെഗുലേറ്ററി ബോഡിയായ സിസിഐ 57 പേജുള്ള ഉത്തരവില്‍ പറയുന്നത്  '2019 കരാറിന്റെ 'യഥാര്‍ത്ഥ ലക്ഷ്യവും വിശദാംശങ്ങളും' ആമസോണ്‍ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.' എന്നാണ്. 

ഫൂച്വര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ മാതൃ സ്ഥാപനമായ ഫ്യൂച്വര്‍ റീട്ടെയില്‍ ലിമിറ്റഡിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന പരാതിയാണ് ആമസോണിനെതിരെ എഫ്പിസിഎല്ലും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും (സിഎഐടി) ചുമത്തിയത്.

ഓര്‍ഡര്‍ ലഭിച്ച് 60 ദിവസത്തിനകം ആമസോണ്‍ നടപടികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഫ്യൂച്വര്‍ ഗ്രൂപ്പുമായുള്ള(എഫ്സിപിഎല്‍) തങ്ങളുടെ ഇടപാട് റദ്ദാക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)ക്ക് നിയമപരമായി അധികാരമില്ലെന്ന് ആമസോൺ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ അങ്ങനെ ആമസോൺ വിശ്വസിക്കുന്നുവെങ്കില്‍ സിസിഐയുടെ ഹിയറിംഗില്‍ ആമസോണ്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഇക്കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ആമസോണ്‍ ഇക്കാര്യം സിസിഐയെ അറിയിച്ചതായുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചാണ് യുഎസ് ആസ്ഥാനമായ ഓണ്‍ലൈന്‍ വ്യാപാര ഭീമനെതിരെ സിഎഐടി രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്.

'വസ്തുതകള്‍ മറച്ചുവെച്ചു'
എഫ്സിപിഎല്ലിന്റെ 49 ശതമാനം ഓഹരികള്‍ക്കായി 200 മില്യണ്‍ ഡോളര്‍ നല്‍കാനുള്ള 2019 ലെ കരാറിന് അംഗീകാരം തേടുന്നതിനിടയില്‍ സിസിഐയില്‍ നിന്ന് വസ്തുതകള്‍ ആമസോണ്‍ മറച്ചുവെച്ചതായാണ് ആരോപണം. കമ്പനിയുടെ ഗിഫ്റ്റ് വൗച്ചര്‍ യൂണിറ്റുമായുള്ള ഇടപാടിന് അനുമതി തേടുന്നതിനിടയില്‍ ഫ്യൂച്ചര്‍ റീറ്റെയിലിലെ തന്ത്രപരമായ താല്‍പ്പര്യം വെളിപ്പെടുത്താത്തതിന് CAIT കമ്പനിക്കെതിരെ കുറ്റം ചുമത്തിയിട്ടുമുണ്ട്.


Tags:    

Similar News