ഭക്ഷ്യ എണ്ണ വില ഇനിയും ഉയരും, കാരണമിതാണ്

ഇന്തോനേഷ്യയുടെ ഈ തീരുമാനമാണ് ആഗോളവിപണിയില്‍ തിരിച്ചടിയാവുക

Update: 2022-04-30 06:43 GMT

അടുത്തമാസങ്ങളില്‍ ഭക്ഷ്യ എണ്ണ വില കുതിച്ചുയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് പാമോയില്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ തീരുമാനവും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുമാണ് ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏപ്രില്‍ 28 മുതല്‍ കയറ്റുമതി നിരോധനത്തിന്റെ പരിധിയില്‍ ക്രൂഡ് പാം ഓയിലിനെ (സിപിഒ) ഉള്‍പ്പെടുത്താനുള്ള ഇന്തോനേഷ്യയുടെ തീരുമാനം ആഗോളതലത്തില്‍ ഭക്ഷ്യ എണ്ണകളുടെ വിതരണത്തെയും വിലയെയും ബാധിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്‌റ) പറഞ്ഞു.

ഈ നീക്കത്തിന്റെ ഫലമായി ആഗോള വിപണിയില്‍ പ്രതിമാസം രണ്ട് ദശലക്ഷം ടണ്‍ പാമോയിലിന്റെ കുറവുണ്ടാകും. ഇത് ആഗോള പ്രതിമാസ വ്യാപാര അളവിന്റെ ഏകദേശം 50 ശതമാനത്തോളമാണ്. ഇത് ഭക്ഷ്യ എണ്ണയുടെ ഡിമാന്റ് വര്‍ധിപ്പിക്കുകയും വലിയ വിലവര്‍ധനവിന് കാരണമാവുകയും ചെയ്യും.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആഗോളതലത്തില്‍ വിതരണ ശൃംഖല തടസപ്പെട്ടതിന്റെ ഫലമായി എല്ലാ ഭക്ഷ്യ എണ്ണകളുടെയും വില ഗണ്യമായി ഉയര്‍ന്നിരുന്നു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ക്രൂഡ് സണ്‍ഫ്‌ലവര്‍ ഓയ്‌ലിന്റെ ലഭ്യതയെ സാരമായി ബാധിച്ചതിനാല്‍, 2022 മാര്‍ച്ചില്‍ വില ടണ്ണിന് 1,900 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു. കൂടാതെ, സോയാബീന്‍ ഉല്‍പ്പാദനത്തില്‍ തെക്കേ അമേരിക്കയിലെ വരള്‍ച്ച തിരിച്ചടിയായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സോയാബീന്‍ എണ്ണയുടെയും സൂര്യകാന്തി എണ്ണയുടെയും വില 2022 ജനുവരിയില്‍ നിന്ന് 2022 ഏപ്രിലില്‍ 30-50 ശതമാനമാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ സംഘര്‍ഷവും വിതരണ തടസവും കണക്കിലെടുത്ത് സൂര്യകാന്തി എണ്ണയുടെ വില ഉയര്‍ന്ന നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


Tags:    

Similar News