ജിഎസ്ടി ഇന്ത്യയെ ശരിയായ പാതയില്‍ എത്തിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Update: 2017-10-11 07:04 GMT

നോട്ടു നിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തമാക്കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഘടനാപരമായ ഇത്തരം മാറ്റങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയായി വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണകരമായെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. രാജ്യമെങ്ങും മോഡിണോമിക്‌സ് വിമര്‍ശിക്കപ്പെടുമ്പോഴാണ് ധനമന്ത്രി വിമര്‍ശനങ്ങളെ മറുപുറത്ത് നിര്‍ത്തിയിരിക്കുന്നത്.

ജിഎസ്ടിയിലേക്കുള്ള ഇന്ത്യയുടെ മാറ്റം ബുദ്ധിമുട്ടുകളില്ലാത്തതായിരുന് നുവെന്ന് യുഎസിലെ മറ്റൊരു സംവാദപരിപാടിയില്‍ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജിഎസ്ടിയെ തകര്‍ക്കാനായി പ്രതിപക്ഷത്തുനിന്നുണ്ടായ ശ്രമങ്ങളെ വിമര്‍ശിച്ച ധനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും കേന്ദ്രനേതാവിന്റെ പ്രസ്താവനകളെ മുഖവിലയ്ക്ക് എടുത്തില്ലെന്നും പറഞ്ഞു.

ജിഎസ്ടിയുടെ ആദ്യ രണ്ടു മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് മുകള്‍തട്ടിലുള്ള 400000 ത്തോളം നികുതി ദായകരാണ് 95 ശതമാനം നികുതിയുടെയും സ്രോതസ്സ്. സമൂഹത്തിന്റെ താഴേതട്ടിലുള്ള ആളുകളെ കൂടി ഈ നികുതി സമ്പ്രദായത്തിലേക്ക് ഉള്‍ക്കൊള്ളിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതിപരിഹാരത്തിന് ജിഎസ്ടി കൗണ്‍സില്‍ എല്ലാ മാസവും യോഗം ചേരന്നുണ്ടെന്നും ആവശ്യമെന്ന് കാണുന്ന മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ട നൂതന പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയെ മികച്ചൊരു നിക്ഷേപ സൗഹൃദ രാജ്യമാക്കിയിട്ടുണ്ടെന്നും ഇന്ത്യയില്‍ ബിസിനസ് ചെയ്യാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Similar News