ബില്‍ നല്‍കിയില്ലെങ്കില്‍ 20,000 രൂപ പിഴ; ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായേക്കും

ജിഎസ്ടി മിന്നല്‍ പരിശോധന ഇന്നുമുതല്‍ പുനരാരംഭിച്ചു.

Update: 2021-10-01 14:24 GMT

കോവിഡ് രൂക്ഷമായതോടെ ബില്‍ കര്‍ശനമാക്കാതെയുള്ള കച്ചവടത്തിന് ജിഎസ്ടി വകുപ്പിന്റെ ഭാഗത്ത് നിന്നും ഇളവുണ്ടായിരുന്നു. എന്നാല്‍ ഈ ഇളവ് ഒക്ടോബര്‍ ഒന്നുമുതല്‍ എടുത്തുമാറ്റി. ഇനി മുതല്‍ ബില്‍ നല്‍കാതെയുള്ള കച്ചവടത്തിന് 20000 രൂപ പിഴ ഈടാക്കുന്നതോടൊപ്പം ശിക്ഷാനടപടികളും നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ജിഎസ്ടി മിന്നല്‍ പരിശോധനയും കച്ചവടക്കാര്‍ നേരിടേണ്ടി വരും. ലോക്ഡൗണ്‍ നീങ്ങിയെങ്കിലും ഉപഭോക്താക്കള്‍ക്ക് ബില്‍ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് കര്‍ശന നടപടി. ഇതിനായി സ്‌ക്വാഡുകളെ സമന്വയിപ്പിച്ചിട്ടുണ്ട്.
അതേസമയം ജിഎസ്ടി വകുപ്പ് നിലവില്‍ ചെറുകിടക്കാര്‍ക്ക് കുടിശ്ശികയില്‍ പോലും യാതൊരു ഇളവുകളും നല്‍കുന്നില്ല, ഇതിനു പുറമെ കച്ചവടം പോലുമില്ലാതെ മുന്നോട്ട് പോകുന്ന ചെറുകിട ഇടത്തരം വ്യാപാരികളെ കൊല്ലുന്ന നടപടിയാണിതെന്ന് എറണാകുളം വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി സി ജേക്കബ് പ്രതികരിച്ചു.
'മേഖലയില്‍ നിന്നും കോവിഡ് പ്രതിസന്ധിയോടെ അപ്രത്യക്ഷരായ ചെറുകിടക്കാര്‍ നിരവധിയാണ്. 30 ശതമാനത്തോളം പേര്‍ തിരികെ വരാന്‍ നിവൃത്തിയില്ലാതെ കഴിയുന്നവരാണ്. ലോക്ഡൗണ്‍ നീങ്ങിയെങ്കിലും കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്ക് പകരം കൈത്താങ്ങാണ് വകുപ്പില്‍ നിന്നും പ്രതീക്ഷിക്കുന്നത്'' ജേക്കബ് പറഞ്ഞു.


Tags:    

Similar News