നാളത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗം നിര്‍ണ്ണായകം; നിരക്കുകള്‍ ഉയര്‍ത്തുന്നതിനെതിരെ ബംഗാള്‍

Update: 2019-12-17 11:34 GMT

നാളെ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പരോക്ഷ നികുതി വ്യവസ്ഥയുടെ പരിഷ്‌കരണം ചൂടുള്ള ചര്‍ച്ചാവിഷയമാകുമെന്ന നിരീക്ഷണം ശക്തം. വരുമാനം വര്‍ധിപ്പിക്കണമെന്ന സമ്മര്‍ദത്തിനിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുന്നത്.

അടിസ്ഥാന സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 9-10 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്.നിലവില്‍ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജി.എസ്.ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജി.എസ്.ടിയിന്മേല്‍ സെസ്സുകൂടി ഏര്‍പ്പെടുത്താനും നീക്കമുണ്ട്. 12 ശതമാനം നിരക്ക് ഒഴിവാക്കി ഈ വിഭാഗത്തിലെ 243 ഇനങ്ങള്‍ 18 ശതമാനത്തിലേക്ക് മാറ്റുകയെന്നതാണ് ഒരു നിര്‍ദ്ദേശം.

നിലവിലുള്ള സ്ലാബുകള്‍ നാലില്‍നിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ ചര്‍ച്ചചെയ്യും. സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ചു ശതമാനത്തില്‍നിന്ന് ജി.എസ്.ടി നിരക്കുകള്‍ കൂട്ടണമെന്ന അഭിപ്രായം പലരും ഉയര്‍ത്തിയിരുന്നു.

2019 ഏപ്രില്‍ - നവംബര്‍ കാലയളവില്‍ പ്രതിക്ഷിച്ചതിലും 40 ശതമാനം കുറവായിരുന്നു ജി.എസ്.ടി വരുമാനം. 5,26,000 കോടി ബജറ്റ് എസ്റ്റിമേറ്റ് ഉണ്ടായിരുന്നിടത്ത് ലഭിച്ചത് 3,28,365 കോടി മാത്രം. അതേസമയം 'വ്യവസായങ്ങളും ഉപഭോക്താക്കളും ഏറ്റവും ദുരിതപൂര്‍ണമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍' ജിഎസ്ടി വരുമാനം കൂട്ടാന്‍ നിരക്കുയര്‍ത്തുന്നതിനെയും സെസ് ചുമത്തുന്നതിനെയും എതിര്‍ത്ത് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News