രൂപ റെക്കോർഡ് തകർച്ചയിൽ; നിങ്ങളെ എങ്ങനെ ബാധിക്കും?

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രൂപ 69 കടന്നതോടെ, എല്ലാ കണ്ണുകളും ആർബിഐയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

2013 ൽ രൂപ 68.80 തിൽ എത്തിയതാണ് ഇതുവരെയുള്ള ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്. ഇക്കണക്കിന് പോയാൽ രൂപയുടെ മൂല്യം 70 ലേയ്ക്ക് എത്തുമെന്നാണ് വിപണി വിദഗ്ധർ കണക്കു കൂട്ടുന്നത്. റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകൾ പ്രതീക്ഷിച്ചിരിക്കുകയാണ് വിപണി.

രൂപയുടെ വിലത്തകർച്ചയ്ക്ക് കാരണം?

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നപ്പോൾ മുതൽ രൂപ സമ്മർദ്ദത്തിലായിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിർത്തിവയ്ക്കണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടുണ്ട്. ഇതും വിനിമയ നിരക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, എണ്ണവിലയിലുണ്ടാകുന്ന ഏതു മാറ്റവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന കണക്കുകൂട്ടൽ നിക്ഷേപകരുടെ വിശ്വാസത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.

വിദേശ നിക്ഷേപകർ വൻതോതിൽ രാജ്യത്ത്നിന്നും നിക്ഷേപം പിൻവലിക്കുന്നതും രാജ്യത്തിൻറെ മൊത്തത്തിലുള്ള സാമ്പത്തികനിലയും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രിൽ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി -ഡെറ്റ് വിപണികളിൽ നിന്ന് 3.85 ബില്യൺ ഡോളറിന്റെ നിക്ഷേപം വിറ്റൊഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ, യുഎസ്-ചൈന വ്യാപാരയുദ്ധം കടുത്തതും ഇന്ത്യ അതിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടതും വിനിമയ നിരക്കിൽ കാര്യമായ സമ്മർദ്ദം ഉണ്ടാക്കി.

നിങ്ങളെ എപ്രകാരം ബാധിക്കും?

രൂപയുടെ മൂല്യം ഇടിയുന്നതോടെ, ഇറക്കുമതിച്ചെലവ് ഉയരും. അങ്ങനെ അസംസ്‌കൃത എണ്ണ, രാസവളങ്ങൾ, മരുന്നുകൾ, വാഹനങ്ങൾ, ഇരുമ്പയിര്, വ്യാവസായിക ആവശ്യത്തിനുള്ള മറ്റ് അസംസ്‌കൃത എന്നിങ്ങനെ ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന എല്ലാത്തിനും കൂടുതൽ പണം മുടക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ, ആഭ്യന്തര വിപണിയിൽ ഈ ഉല്പന്നങ്ങൾക്കെല്ലാം വില കൂടും. ഇറക്കുമതിച്ചെലവ് വർധിക്കുന്നതോടെ ധനക്കമ്മി ഉയരും.

ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളിൽ പലതും നമ്മൾ ദിവസേന ഉപയോഗിക്കുന്നതല്ലെങ്കിലും അവയുടെ വിലവർധന നമ്മുടെ കുടുംബ ബഡ്ജറ്റിനെ പരോക്ഷമായി ബാധിക്കും.

ഉദാഹരണത്തിന്, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് കൂടുമ്പോൾ രാജ്യത്തെ ഇന്ധന റീറ്റെയ്ൽ വില കൂടും. ഇന്ധന വില ഗതാഗത ചെലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, രാജ്യത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ചെലവ് ഉയരും. ഇത് സാധനങ്ങളുടെ വിലവർധനയിലയ്ക്ക് നയിക്കും. അസംസ്‌കൃത പദാർത്ഥങ്ങളുടെ വിലക്കയറ്റം ഇൻപുട് കോസ്റ്റുകളുടെ രൂപത്തിൽ കമ്പനികളുടെ മാർജിനെ സമ്മർദ്ദത്തിലാക്കും.

കമ്പനികൾ തങ്ങൾക്കുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിലേയ്ക്ക് കൈമാറാൻ നിർബന്ധിതരാകും. അങ്ങനെ അവശ്യസാധങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ, വാഹനങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, മരുന്നുകൾ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വിലക്കയറ്റം പ്രകടമാകും. ഇത് രാജ്യത്തെ പണപ്പെരുപ്പ തോത് വീണ്ടും ഉയർത്തും.

രൂപയുടെ ഇടിവും പണപ്പെരുപ്പവും കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്കെത്തിയാൽ

അവർ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങും. തൊഴിൽ, വേതനം എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് രാജ്യത്തെ മൊത്തം ഉപഭോഗത്തിന്റെ തോത് കുറക്കുകയും ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it