മുഴുവന്‍ സാധനങ്ങളുടെയും വില്‍പ്പന അനുവദിക്കണം: ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്
അവശ്യ വിഭാഗത്തിനു പുറമേ എല്ലാ സാധനങ്ങളും വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഇ കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കിയും ആയിരിക്കും തങ്ങള്‍ പ്രവര്‍ത്തിക്കുക എന്ന് അവര്‍ ഉറപ്പ് നല്‍കുന്നുണ്ട്.ജനങ്ങള്‍ക്ക് അവശ്യ വിഭാഗത്തിനു പുറമേയുള്ള സാധനങ്ങളും ആവശ്യമാണ് എന്ന് ഇ കൊമേഴ്‌സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് മഹാമാരിയെ തടയാന്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും അവരുടെ പങ്കു വഹിക്കട്ടെ എന്ന് ആമസോണ്‍ പറയുന്നു. പുതിയ ചെറിയ സ്ഥാപനങ്ങള്‍ക്ക് അത് വലിയൊരു സഹായമാകുമെന്ന് ഫ്‌ളിപ്കാര്‍ട്ട് അഭിപ്രായപ്പെട്ടു. റീടെയിലര്‍മാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ വഴി ഇ കൊമേഴ്‌സ് തന്നെയാണ്. ഒരു പ്രത്യേക കാലയളവിന് ജനങ്ങള്‍ക്ക് വേണ്ടിവരാവുന്ന എല്ലാ സാധനങ്ങളുടെ വില്‍പനക്കും സര്‍ക്കാര്‍ അനുമതി തരണം -ആമസോണ്‍ ഇന്ത്യ പറഞ്ഞു.
ലോക്ക്ഡൗണ്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഇ കൊമേഴ്‌സ് പ്രാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. നിലവില്‍ അവശ്യ സാധനങ്ങളായ ഭക്ഷണം, വൈദ്യപരിശോധന ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ വില്‍പന മാത്രമാണ് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകളിലൂടെ നടത്താന്‍ അനുവാദമുള്ളൂ. അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെടാത്തവയുടെ വില്‍പ്പന നടത്താനുള്ള ആലോചനകള്‍ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline