ഡിസ്‌കൗണ്ട് വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ സഹായിക്കാം! ഇന്ത്യക്ക് അമേരിക്കയുടെ വാഗ്ദാനം

കുറഞ്ഞവിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുക്കാമെന്ന് അമേരിക്കയുടെ വാഗ്ദാനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ എനര്‍ജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപദേഷ്ടാവ് അമോസ് ഹോക്‌സ്‌റ്റൈനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
നിലവില്‍ റഷ്യന്‍ ക്രൂഡോയിലിനുമേല്‍ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. യുക്രെയ്‌നുമേലുള്ള റഷ്യന്‍ സേനയുടെ കടന്നാക്രമണത്തിന്റെ രണ്ടാംവാര്‍ഷിക വേളയിലാണ് വീണ്ടും ഉപരോധം. മാത്രമല്ല, റഷ്യന്‍ റിഫൈനറികള്‍ക്കുമേല്‍ യുക്രെയ്ന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടതും കഴിഞ്ഞദിവസമാണ്.
ഇന്ത്യയും റഷ്യന്‍ എണ്ണയും
റഷ്യ-യുക്രെയ്ന്‍ യുദ്ധപശ്ചാത്തലത്തില്‍ റഷ്യയ്ക്കുമേല്‍ അമേരിക്കയും യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനായിരുന്നു മുഖ്യ ഉപരോധം. റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ പരമാവധി വിലയും ഉപരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു.
അതായത്, 60 ഡോളറിനോ അതിന് താഴെയോ വിലയ്‌ക്കേ റഷ്യന്‍ എണ്ണ വാങ്ങാവൂ എന്നാണ് നിബന്ധന. റഷ്യയുടെ ക്രൂഡോയില്‍ വില്‍പന വരുമാനത്തിന് പൂട്ടിടുകയാണ് ഇതുവഴി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ലക്ഷ്യമിട്ടത്.
യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്യന്‍, അമേരിക്കന്‍ ഉപയോക്താക്കളെ നഷ്ടപ്പെട്ട റഷ്യക്ക് തുണയായത് ഇന്ത്യയും ചൈനയുമാണ്. ഇരു രാജ്യങ്ങളും വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി. ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ നല്‍കുന്ന രാജ്യവുമാണ് ഇപ്പോള്‍ റഷ്യ.
ഇന്ത്യയുടെ ആവശ്യവും അമേരിക്കന്‍ ഇടപെടലും
ഇന്ത്യക്ക് റഷ്യ ക്രൂഡോയില്‍ വിലയില്‍ നേരത്തെ ബാരലിന് 15-20 ഡോളര്‍ വരെ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. ഇതിന് പിന്നീട് 10 ഡോളറിന് താഴെയായി റഷ്യ കുറച്ചു. വിപണിവിലയുമായി കാര്യമായ അന്തരമില്ലാതെ വന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണയോട് മുഖവും തിരിച്ചു.
കൂടുതല്‍ ഡിസ്‌കൗണ്ടിനായി റഷ്യന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് റഷ്യക്കുമേല്‍ വീണ്ടും ഉപരോധമെത്തിയത്. എന്നാല്‍, ഉപരോധം കൂടുതല്‍ ഡിസ്‌കൗണ്ട് നേടാന്‍ ഇന്ത്യന്‍ കമ്പനികളെ സഹായിക്കുകയേയുള്ളൂ എന്ന നിലപാടാണ് അമോസ് ഹോക്‌സ്‌റ്റൈനുള്ളത്.
റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ വര്‍ധന
റഷ്യന്‍ എണ്ണയുടെ ഡിസ്‌കൗണ്ട് കുറഞ്ഞെങ്കിലും ഫെബ്രുവരിയില്‍ ഇറക്കുമതി കൂടിയിട്ടുണ്ട്. പ്രതിദിനം 1.54 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയാണ് കഴിഞ്ഞമാസം ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയത്. ജനുവരിയേക്കാള്‍ പ്രതിദിനം 50,000 ബാരല്‍ അധികമാണിത്. എന്നാല്‍, 2023 ഫെബ്രുവരിയിലെ 1.84 മില്യണ്‍ ബാരലിനെ അപേക്ഷിച്ച് 16 ശതമാനം കുറവുമാണിത്. ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയില്‍ 33 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യയ്ക്കാണ് ഒന്നാംസ്ഥാനവും. യൂറല്‍, സൊക്കോല്‍ എന്നീ റഷ്യന്‍ എണ്ണയിനങ്ങളാണ് ഇന്ത്യ കൂടുതല്‍ വാങ്ങിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it