അനില്‍ അംബാനി ചൈനീസ് ബാങ്കുകള്‍ക്ക് 7170 ലക്ഷം ഡോളര്‍ ഉടന്‍ നല്‍കണം
അനില്‍ അംബാനി മൂന്നു ചൈനീസ് ബാങ്കുകള്‍ക്കായി 717 ദശലക്ഷം ഡോളര്‍ (ഏകദേശം 5,446 കോടി രൂപ) 21 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകളുമായുള്ള വായ്പാ കരാര്‍ പ്രകാരം തിരിച്ചടയ്ക്കാനുള്ള തുകയാണിത്.
2012 ഫെബ്രുവരിയില്‍ റിലയന്‍സ് കോം മൂന്നു ചൈനീസ് ബാങ്കുകളില്‍ നിന്നായി 700 ദശലക്ഷം ഡോളറിലേറെ വായ്പയെടുത്തിരുന്നു. ഇതിന് അനില്‍ അംബാനി സ്വയം ജാമ്യം നിന്നു. ആര്‍ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള പ്രക്രിയകള്‍ നടക്കുന്നതിനിടെ വായ്പാ തിരിച്ചടവില്‍ വീഴ്ചവരുത്തിയെന്നു കാണിച്ചാണ് ബാങ്കുകള്‍ കോടതിയിലെത്തിയത്.പലിശ സഹിതം പണം തിരിച്ചുകിട്ടണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുകയായിരുന്നു.
ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈനയുടെ മുംബൈ ശാഖ, ചൈന ഡവലപ്‌മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് ഒഫ് ചൈന എന്നിവയാണ് കോടതിയെ സമീപിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഓണ്‍ലൈനിലാണ് കോടതി വാദം കേട്ടത്. താന്‍ നല്‍കിയ ഗ്യാരന്റി പാലിക്കാന്‍ അനില്‍ അംബാനി ബാധ്യസ്ഥനാണെന്ന് കമേഴ്‌സ്യല്‍ ഡിവിഷന്‍ ജഡ്ജ് നിഗെല്‍ ടിയാറെ ചൂണ്ടിക്കാട്ടി.
അനില്‍ അംബാനിയെ ഗ്യാരന്റി നിര്‍ത്താന്‍ ആര്‍ക്കും ചുമതല നല്‍കിയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അവകാശപ്പെടുന്നത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിയമസാധ്യതകള്‍ പരിശോധിക്കുകയാണ് അനില്‍ അംബാനിയുടെ ഓഫീസ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline