ബൈജൂസ് പൂട്ടേണ്ടി വരും; ആശങ്കയുടെ കാരണം വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍

എഡ്യുടെക് രംഗത്തെ മുന്‍നിരക്കാരായ ബൈജൂസ് പാപ്പരത്ത നടപടികളെ നേരിടുകയാണ്. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നല്കിയ പരാതിയിലാണ് നടപടികള്‍ക്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍.സി.എല്‍.ടി) അംഗീകാരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബൈജൂസ് 158 കോടി രൂപയുടെ കുടിശിക വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ ആശങ്ക പങ്കുവച്ച് ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ രംഗത്തു വന്നിരിക്കുന്നു. പാപ്പരത്ത നടപടികള്‍ മുന്നോട്ടു പോയാല്‍ ബൈജൂസ് അടച്ചുപൂട്ടേണ്ട അവസ്ഥ വന്നേക്കുമെന്നാണ് ബൈജു ആശങ്ക പ്രകടിപ്പിച്ചത്.
പാപ്പരത്ത നടപടികള്‍ വരുന്നതോടെ ജോലി മതിയാക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായേക്കും. ഇത് ബൈജൂസിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബൈജൂസ് ജീവനക്കാരുടെ എണ്ണം വലിയതോതില്‍ വെട്ടിക്കുറച്ചിരുന്നു. ഇനിയും ജീവനക്കാര്‍ കുറഞ്ഞാല്‍ അത് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. കൃത്യമായി ശമ്പളം നല്‍കാന്‍ സാധിക്കാത്തത് ജീവനക്കാരുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സാമ്പത്തിക ക്രയവിക്രയത്തെ ബാധിക്കും
പാപ്പരത്ത നടപടികള്‍ക്ക് അനുമതി കിട്ടിയതോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഉറപ്പായി. ബൈജൂസിന് ഐ.ടി അനുബന്ധ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പ്രതിഫലം കിട്ടുന്നതിലടക്കം തടസം നേരിട്ടേക്കും. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് മലയാളിയായ ബൈജു രവീന്ദ്രനെ കൊണ്ടുചെന്നെത്തിക്കുക.
21 രാജ്യങ്ങളില്‍ ബൈജൂസിനും അനുബന്ധ കമ്പനികള്‍ക്കും സാന്നിധ്യമുണ്ട്. എങ്കിലും ഏറ്റവും കൂടുതല്‍ വരുമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. 16,000 ടീച്ചര്‍മാര്‍ അടക്കം 27,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. കഴിഞ്ഞമാസം ബൈജൂസിലെ ഓഹരിനിക്ഷേപം ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസ് (Prosus) എഴുതിതള്ളിയിരുന്നു. ബൈജൂസിലെ 9.6 ശതമാനം ഓഹരികളാണ് കമ്പനി ഉപേക്ഷിച്ചത്. ഏകദേശം 4,110 കോടി രൂപയാണ് ഡച്ച് കമ്പനിക്ക് നഷ്ടപ്പെട്ടത്.

Related Articles

Next Story

Videos

Share it