കോവിഡ് വാക്‌സിന്‍ വില കുറച്ചേക്കും

കോവിഡ് വാക്‌സിന്റെ വില കുറയ്ക്കണമെന്ന് നിര്‍മാതാക്കളായ ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോവിഡ് വാക്‌സിനുകളായ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയുടെ വില കൂടുതലാണെന്ന വിവിധ സംസ്ഥാനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. മേയ് 1ന് മുമ്പ് കമ്പനികള്‍ പുതിയ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മേയ് ഒന്നിനാണ് രാജ്യം മുന്നാം ഘട്ട വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിനില്‍ പകുതി കേന്ദ്ര സര്‍ക്കാരിനും ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ ആകട്ടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും നല്‍കുമെന്നും അറിയിച്ചിരുന്നു.
ഈ രണ്ട് വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് വാക്‌സിനേഷനായി ഉപയോഗിച്ചു വരുന്നത്. കേന്ദ്ര സര്‍ക്കാരിന് ഡോസിന് 150 രൂപ നിരക്കിലാണ് നല്‍കി വരുന്നത്.
ആദ്യഘട്ട കോവിഡ് പ്രതിസന്ധിയില്‍ നിന്ന് സാമ്പത്തിക മേഖല ഇതുവരെയും പൂര്‍ണമായി കരകയറിയിട്ടില്ലാത്ത സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it