പവല്‍ ഇംപാക്ടില്‍ സ്വര്‍ണം, ഓഗസ്റ്റിലെ ഉയരത്തിനടുത്ത് വിലയില്‍ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം

ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ജാക്‌സണ്‍ ഹോള്‍ സിംപോസിയത്തില്‍ നടത്തിയ പ്രഖ്യാപനത്തില്‍ തട്ടി സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര മാതൃക പിന്‍പറ്റി കേരളത്തിലും വില കൂടുകയാണ്. ഗ്രാമിന് 35 വര്‍ധിച്ച് 6,695 രൂപയിലെത്തി. പവന്‍ വില 53,560 രൂപയാണ്. ഇന്നത്തെ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ പവന് 280 രൂപയാണ് കൂടിയത്. ഈ മാസത്തെ രണ്ടാമത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ഓഗസ്റ്റ് 21ന് 53,680 രൂപ എത്തിയതാണ് ഇതിനു മുമ്പുള്ള ഉയര്‍ന്ന നില.

വിലകൂടാന്‍ കാരണം ഇതാണ്


ജെറോം പവലിന്റെ പ്രസ്താവനകളാണ് സ്വര്‍ണത്തിന്റെ വിലയിലും പ്രതിഫലിക്കുന്നത്. യു.എസ് തൊഴില്‍ വിപണി ദുര്‍ബലമായതിനാല്‍ പലിശനിരക്ക് വൈകാതെ കുറയ്ക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. പവലിന്റെ പ്രസംഗത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,500 ഡോളറിന് മുകളിലായി. നിലവില്‍ 2,512.18 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണവില.
പലിശ നിരയ്ക്കു കുറയ്ക്കുന്നതോടെ യു.എസ് ഡോളറും ബോണ്ട് യീല്‍ഡും കൂടുതല്‍ ദുര്‍ബലമാകും. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറയും. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. സ്വഭാവികമായും സ്വര്‍ണത്തിന്റെ ഡിമാന്റിനൊപ്പം വിലയും ഉയരും.

വരും ദിവസങ്ങളില്‍ കേരളത്തില്‍ സ്വര്‍ണവില കൂടാനുള്ള സാധ്യതകളാണ് കാണുന്നത്. ഇത് വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം വാങ്ങാന്‍ തയാറെടുക്കുന്നവരെ വലിയ തോതില്‍ ബാധിക്കും.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 5,540 രൂപയിലെത്തി. വെള്ളി വിലയില്‍ 2 രൂപയാണ് കൂടിയത്. ഇന്നത്തെ വെള്ളിവില 93 രൂപയാണ്.

ഇന്ന് ഒരു പവന് എത്ര കൊടുക്കണം?


ഇന്ന് ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും നല്‍കണം. സ്വര്‍ണ വില കുറയുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്തി വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. മിക്ക ജുവലറികളും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപയോക്താക്കളെ സംബന്ധിച്ച് ഉയരുന്ന സ്വര്‍ണ വിലയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളിലൊന്നാണ് അഡ്വാന്‍സ് ബുക്കിംഗ്.

Related Articles

Next Story

Videos

Share it