പുതുവര്‍ഷത്തില്‍ ഇരുട്ടടി; പെന്‍ഷന്‍ ബാധ്യത കറന്റ് ബില്ലില്‍ 'കൂട്ടാ'നൊരുങ്ങി കെ.എസ്.ഇ.ബി

പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് തുടരുമെന്ന് കെ.എസ്.ഇ.ബി. അധിക ബാധ്യതയെന്ന് പറഞ്ഞ് 19 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാണ് ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി ഇരുട്ടടി നല്‍കുന്നത്. നേരിട്ട് 10 പൈസ ചുമത്തിയും പുതുതായുള്ള 9 പൈസയും ചേര്‍ത്താണ് ഈ സര്‍ചാര്‍ജ് ഈടാക്കുന്നത്.

നവംബറില്‍ അധികമായി വൈദ്യുതി വാങ്ങാന്‍ ചെലവിട്ട പണമാണ് സര്‍ചാര്‍ജ് ആയി ഈടാക്കുന്നതെന്ന് പറയുമ്പോഴും കെ.എസ്.ഇ.ബിയുടെ ശമ്പളച്ചെലവും പെന്‍ഷന്‍ ബാധ്യതയും പെരുകുന്നത് ജനങ്ങളുടെ തലയില്‍ കെട്ടി വയ്ക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2,524.10 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ പെന്‍ഷന്‍ ബാധ്യത. 2021-22 വര്‍ഷത്തിലെ ബാധ്യത 2,376.69 കോടി രൂപയായിരുന്നു. ജനങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പ് നടത്താനിരിക്കുകയാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. ജനുവരി നാലിനാണ് ഇത് നടത്തുക. ഏപ്രിലില്‍ ഈ ബാധ്യത കൂടി ചേര്‍ത്താകും നിരക്ക് വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പെന്‍ഷന്‍ ബാധ്യത മാത്രമല്ല, അടുത്ത വര്‍ഷത്തെ ശമ്പള വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ 480 കോടി രൂപ അധിക ബാധ്യത ആകും. ഇത് കൂടി കണക്കിലെടുത്ത് താരിഫ് ഉയര്‍ത്താനാണ് കെ.എസ്.ഇ.ബി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Next Story

Videos

Share it