കോവിഡ് വാക്‌സിന്‍: ട്രയല്‍ വിജയത്തിലേക്കെന്ന് റഷ്യ
കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശ വാദവുമായി റഷ്യ. പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യ സംഘത്തെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു.
മോസ്‌കോയിലെ സെചെനോവ് യൂണിവേഴ്‌സിറ്റിയാണ് ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജി നിര്‍മ്മിച്ച വാക്‌സിന്റെ പരീക്ഷണത്തിനു മേല്‍നോട്ടം വഹിച്ചത്.
'വോളണ്ടിയര്‍മാരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയത്. വാക്‌സിന്‍ സുരക്ഷിതമാണ്. ജൂലൈ 15, ജൂലൈ 20 തീയതികളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യും' - മുഖ്യ ഗവേഷക എലീന സ്‌മോളിയാര്‍ചുക് പറഞ്ഞതായി എംബസി ട്വീറ്റ് ചെയ്തു. ട്രയലിന്റെ ആദ്യ ഘട്ടം ജൂണ്‍ 18 ന് ആരംഭിച്ചു, 18 വോളണ്ടിയര്‍മാരുടെ ഒരു സംഘത്തിനാണ് വാക്‌സിനേഷന്‍ നല്‍കിയത്.20 പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തിന് ജൂണ്‍ 23 നും വാക്‌സിനേഷന്‍ നല്‍കി.ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ഇവര്‍ നിരീക്ഷണത്തില്‍ തുടരും.
ലോകാരോഗ്യ സംഘടന നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ അംഗീകാരത്തെത്തുടര്‍ന്ന് ചൈനയുടെ സിനോവാക് ബയോടെക് കൊറോണ വൈറസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ബ്രസീലിയന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഇന്‍സ്റ്റിറ്റ്യൂട്ടോ ബ്യൂട്ടാന്റനുമായി സഹകരിച്ച് സിനോവാക് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ബ്രസീലിലാണു നടക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ് മുന്‍കയ്യെടുത്തുള്ള അവസാനഘട്ട ട്രയല്‍ ഈ മാസം ആരംഭിക്കും.ഇന്ത്യയില്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സാമ്പിളുകളുടെ ഗുണനിലവാരവും സുരക്ഷാ പരിശോധനയും നടത്തുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline