ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോടികള്‍ ഒഴുക്കാന്‍ സൗദി; നീക്കം മുഹമ്മദ് രാജകുമാരന്‍ മുന്‍കൈ എടുത്ത്‌

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ ഓഹരി വാങ്ങാന്‍ സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ ഐ.പി.എല്ലിനെ 30 ബില്യണ്‍ ഡോളര്‍ (2.5 ലക്ഷം കോടി രൂപ) മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് പറയുന്നു.

സെപ്റ്റംബറില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ചര്‍ച്ചകള്‍ നടന്നത്. ലീഗിലേക്ക് 5 ബില്യണ്‍ ഡോളര്‍ (41,500 കോടി രൂപ) നിക്ഷേപിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനും നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അരാംകോയും സൗദി ടൂറിസം അതോറിറ്റിയും ഉള്‍പ്പെടെ നിരവധി സ്‌പോണ്‍സര്‍മാരെ ലീഗിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സൗദി അറേബ്യ സ്പോര്‍ട്സിനായി കോടിക്കണക്കിന് ഡോളര്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് രാജ്യത്തെ കായിക ഭരണ സമിതി ചെയര്‍മാന്‍ പറഞ്ഞു.

ഐ.പി.എല്ലിന്റെ നടത്തിപ്പുകാരായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിട്ടില്ല. 2008ലെ ഉദ്ഘാടന പതിപ്പ് മുതല്‍ മികച്ച കളിക്കാരെയും പരിശീലകരെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ ലീഗുകളിലൊന്നാണ് ഐ.പി.എല്‍

2023-2027 കാലയളവില്‍ ഐ.പി.എല്‍ ഗെയിമുകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശത്തിനായി കഴിഞ്ഞ വര്‍ഷം 6.2 ബില്യണ്‍ ഡോളര്‍ നല്‍കി. സൗദി സര്‍ക്കാരിന് കരാറില്‍ താല്‍പ്പര്യമുണ്ടെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ നേതൃത്വത്തിലുള്ള ബി.സി.സി.ഐയും ഇന്ത്യന്‍ സര്‍ക്കാരും ഫെഡറല്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ നിക്ഷേപത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it