അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധന, മിന്നുന്ന പ്രകടനത്തോടെ ഫെഡറല്‍ ബാങ്ക്, ഓഹരി വില ഉയര്‍ന്നു

സെപ്തംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന് അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധന

Update: 2021-10-22 10:52 GMT

ഫെഡറല്‍ ബാങ്കിന് ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 488 കോടി രൂപ അറ്റലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 315.70 കോടി രൂപയായിരുന്നു. അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മൊത്തവരുമാനത്തില്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.013.46 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലെ മൊത്തവരുമാനം. തൊട്ടുമുന്‍വര്‍ഷം ഇതേ കാലയളവില്‍ 4,071.35 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത കിട്ടാക്കടം 3.22 ശതമാനമായും അറ്റ കിട്ടാക്കടം 1.15 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ മൊത്ത കിട്ടാക്കടം 3,591.72 കോടി രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 4,558.19 കോടി രൂപയാണ്. അറ്റ കിട്ടാക്കടം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,249.85 കോടി രൂപയില്‍ നിന്ന് 1,595.78 കോടി രൂപയായി.

കിട്ടാക്കടം, അടിയന്തിരാവശ്യങ്ങള്‍ എന്നിവയ്ക്കുള്ള നീക്കിയിരുപ്പ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുറവാണ്. 565.46 കോടി രൂപയില്‍ നിന്ന് 264.53 കോടി രൂപയായി അത്.

അതിനിടെ മികച്ച ഫലം പുറത്തുവിട്ട ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഇന്ന് ബിഎസ്ഇയില്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ എട്ട് ശതമാനത്തിലേറെ ഉയര്‍ന്നു. 104.70 രൂപ വരെയെത്തിയിരുന്നു.


Tags:    

Similar News