മുത്തൂറ്റ് ഫിനാന്‍സിന് മുന്നില്‍ കേരള ബാങ്കുകള്‍ 'ശിശുക്കള്‍'!

കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും മൊത്തം വിപണി മൂല്യം മുത്തൂറ്റ് ഫിനാന്‍സിന്റേതിന്റെ പകുതിയില്‍ താഴെ മാത്രം

Update:2022-02-16 14:00 IST

കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളും ഒത്തുപിടിച്ചിട്ടും സ്വര്‍ണപ്പണയ വായ്പാ രംഗത്തെ രാജ്യത്തെ മുന്‍നിര ബാങ്കിംഗ് ഇതര സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ (Muthoot Finance) വിപണി മൂല്യത്തിന്റെ പകുതിയോളം പോലുമെത്തുന്നില്ല!

സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളില്‍ ദേശീയതലത്തില്‍ തന്നെ തിളങ്ങി നില്‍ക്കുന്നത് കേരളം ആസ്ഥാനമായുള്ള കമ്പനികളായ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സുമൊക്കെയാണ്. ഇവയുടെ പ്രവര്‍ത്തനത്തിലെ തിളക്കം കണ്ട് സര്‍വസജ്ജമായി കേരളത്തിലെ ബാങ്കുകള്‍ (Kerala Banks) സ്വര്‍ണപ്പണയ രംഗത്ത് തുനിഞ്ഞിറങ്ങിയിട്ടും എന്‍ ബി എഫ് സികളുടെ മേല്‍ക്കോയ്മ ആ രംഗത്ത് തുടരുക തന്നെയാണ്.

കേരളം ആസ്ഥാനമായുള്ള, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നാല് ബാങ്കുകളായ ഫെഡറല്‍ ബാങ്ക് (Federal Bank) , സി എസ് ബി ബാങ്ക് (CSB Bank) , സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank), ധനലക്ഷ്മി ബാങ്ക് (Dhanlaxmi Bank) എന്നിവയുടെ മൊത്തം വിപണി മൂല്യത്തിന്റെ ഇരട്ടിയിലധികമാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം.

മൂല്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന് പിന്നിലുള്ളത് മണപ്പുറം ഫിനാന്‍സാണ് (Manappuram Finance). തൃശൂര്‍ ജില്ലയിലുള്ള മണപ്പുറം ഫിനാന്‍സിന്റെ മൂല്യം, തൃശൂര്‍ ആസ്ഥാനമായുള്ള കേരള ബാങ്കുകളായ എസ് ഐ ബി, സിഎസ്ബി, ധനലക്ഷ്മി എന്നിവയുടെ മൊത്തം മൂല്യത്തിന്റെ ഇരട്ടിയാണ്.

''എന്‍ ബി എഫ് സികള്‍ പൊതുവേ ഫണ്ട് സമാഹരണത്തിന് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ഉദാഹരണത്തിന് 2021 ഡിസംബര്‍ 31ലെ മുത്തൂറ്റ് ഫിനാന്‍സിന്റെ കണക്കുകള്‍ തന്നെ നോക്കാം. കമ്പനി സമാഹരിച്ച ഫണ്ടിന്റെ 52 ശതമാനവും ബാങ്കുകള്‍ / ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ്. അതായത് ബാങ്കുകളില്‍ നിന്നുകൂടി സമാഹരിക്കുന്ന ഫണ്ട് കൂടി വിനിയോഗിച്ചാണ് ബാങ്കുകളെ നിഷ്പ്രഭമാക്കുന്ന പ്രവര്‍ത്തനം സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ഈ എന്‍ബിഎഫ്‌സികള്‍ നടത്തുന്നതെന്ന് കാണാം,'' ഓണ്‍ലൈന്‍ പോര്‍ട്ടലായ ബിസിനസ് ബെഞ്ച്മാര്‍ക്കിന്റെ സി എല്‍ ജോസ് നിരീക്ഷിക്കുന്നു.

ഫെബ്രുവരി 11ലെ ക്ലോസിംഗ് വില പരിഗണിച്ചാല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 57,200 കോടി രൂപയാണ്. ഫെഡറല്‍ ബാങ്കിന്റേത് 21,660 കോടി രൂപയും സിഎസ്ബി ബാങ്കിന്റേത് 4220 കോടി രൂപയും എസ് ഐ ബിയുടേത് 1810 കോടി രൂപയുമാണ്.


Tags:    

Similar News