രാജ്യത്തെ മൊത്തവില പണപ്പെരുപ്പം കുറഞ്ഞു, ഓഗസ്റ്റില്‍ 12.41 %

മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ 17 മാസമായി രണ്ടക്കത്തില്‍ തുടരുകയാണ്

Update: 2022-09-14 07:45 GMT

Photo : Canva

ഓഗസ്റ്റ് മാസം രാജ്യത്തെ മൊത്തവില പണപ്പെരുപ്പം (Wholesale Inflation) 12.41 ശതമാനത്തിലെത്തി. മൊത്തവില സൂചികയെ (Wholesale Price Index) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയില്‍ 13.93 ശതമാനം ആയിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 11.64 ശതമാനം ആയിരുന്നു രാജ്യത്തെ പണപ്പെരുപ്പം.

വിലക്കയറ്റത്തിന്റെ തോത് ജൂലൈ മുതല്‍ കുറയുന്നുണ്ടെങ്കിലും മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ 17 മാസമായി രണ്ടക്കത്തില്‍ തുടരുകയാണ്. മിനറല്‍ ഓയിലുകള്‍, ഭക്ഷ്യവസ്തുക്കള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, അടിസ്ഥാന ലോഹങ്ങള്‍, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍, വൈദ്യുതി, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വിലക്കയറ്റമാണ് മുന്‍വര്‍ത്തെ അപേക്ഷിച്ച് പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് കേന്ദ്രം അറിയിച്ചു.

പച്ചക്കറിവില ഓഗസ്റ്റില്‍ 22.9 ശതമാനം ആണ് കൂടിയത്. അതേ സമയം മുന്‍മാസത്തെ അപേക്ഷിച്ച് ഇന്ധന-ഊര്‍ജ്ജ മേഖലയിലെ വില വര്‍ധനവ് 43.75ല്‍ നിന്ന് 33.67 ശതമാനം ആയി കുറഞ്ഞു. നിര്‍മാണ മേഖലയിലെ വിലക്കയറ്റവും 7..51 ശതമാനമായി കുറഞ്ഞു. ജൂലൈയില്‍ ഇത് 8.16 ശതമാനം ആയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും കേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു. 7 ശതമാനം ആണ് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം.

Tags:    

Similar News