നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3% വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

കാർഷിക മേഖലയുടെ വളർച്ച കുറയും

Update: 2024-01-05 17:29 GMT

നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) അനുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 7.2 ശതമാനമായിരുന്നു. 2022-24ന്റെ ആദ്യ പകുതിയില്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. രണ്ടാം പകുതിയില്‍ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനത്തിലേക്ക് കുറഞ്ഞു.

2023 ഡിസംബറില്‍, റിസര്‍വ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തിയുരുന്നു. ഇതിന് മുകളിലാണ് ഇപ്പോള്‍ എന്‍.എസ്.ഒയുടെ പ്രവചനം. രാജ്യത്തിന്റെ നോമിനല്‍ ജി.ഡി.പി 2023-24ല്‍ നിലവിലെ വിലയില്‍ 296.58 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.ഒ അറിയിച്ചു.

10.7 ശതമാനം വര്‍ധനയോടെ നിര്‍മ്മാണ മേഖല ശക്തമായ വളര്‍ച്ച കൈവരിക്കുും. അതേസമയം, ഉല്‍പ്പാദന വ്യവസായത്തില്‍ 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം 4.6 ശതമാനം വളര്‍ച്ച പ്രകടമാക്കിയ ഖനന, ക്വാറി വ്യവസായം 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനമായി ഉയരും. അതേസമയം ജി.ഡി.പിയുടെ 15 ശതമാനത്തോളം വരുന്ന കൃഷി, കന്നുകാലി, വനം, മത്സ്യബന്ധനം എന്നീ മേഖലകള്‍ 2023-24ല്‍ 1.8 ശതമാനം മിതമായ നിരക്കില്‍ വളരുമെന്നാണ് എന്‍.എസ്.ഒ പറയുന്നത്.

Tags:    

Similar News