ഭക്ഷ്യ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം

ഏഴ് ദശലക്ഷമെന്ന റെക്കോര്‍ഡ് കയറ്റുമതി മറികടന്ന സാഹചര്യത്തിലാണ് തീരുമാനം

Update: 2022-05-14 10:14 GMT

ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് പുറത്തിറക്കിയത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. ഉള്ളിവിത്തുകളുടെ കയറ്റുമതി നിരോധനം നിയന്ത്രിതമാക്കി. 2021-22 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് 7 ദശലക്ഷം ടണ്‍ ഗോതമ്പാണ് കയറ്റുമതി ചെയ്തത്.

റഷ്യ-യുക്രയ്ന്‍ യുദ്ധം (Russia Ukraine War)  ആരംഭിച്ചതോടെ ലോക വിപണിയില്‍ ഗോതമ്പ് ദൗര്‍ലഭ്യം അനുഭവപ്പെട്ടത് കൊണ്ട് ഇന്ത്യന്‍ ഗോതമ്പിന് ഡിമാന്റ് വര്‍ധിച്ചു. ഇത് ആഭ്യന്തര വില വര്ധനവിനും കാരണമായി. ലോകവിപണിയില്‍ എത്തുന്ന ഗോതമ്പിന്റെ 25 % വരെ യുക്രയ്ന്‍ -റഷ്യ എന്നി രാജ്യങ്ങളുടെ സംഭാവനയാണ്.
ബ്രെഡ്, ബിസ്‌കറ്റ്, കേക്ക് തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില കുതിക്കാന്‍ കാരണം ഗോതമ്പ് മാവിന്റെ വിലയില്‍ ഉണ്ടായ വന്‍ വര്‍ധനവാണ്. ബ്രിട്ടാനിയ ബിസ്‌കറ്റ് വില 10 ശതമാനമാണ് വര്‍ധിച്ചത് , ബേക്കറി ഉത്പന്നങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്.
2022 ല്‍ 963000 ടണ്‍ ഗോതമ്പ് (Wheat) ഇതുവരെ കയറ്റുമതി ചെയ്തു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,30,000 ടണ്ണാണ് കയറ്റുമതി ചെയ്തത്. ഈ റാബി മാര്‍ക്കറ്റിംഗ് സീസണില്‍ മെയ് വരെ സര്‍ക്കാര്‍ 16.2 ദശലക്ഷം ടണ്ണാണ് സംഭരിച്ചത് -കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 28.8 ദശലക്ഷം ടണ്ണും. സ്വകാര്യ വ്യാപാരികള്‍ കുറഞ്ഞ താങ്ങു വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ഗോതമ്പ് വാങ്ങുന്നതാണ് സര്‍ക്കാര്‍ സംഭരണം കുറയാന്‍ കാരണം.
കേന്ദ്ര സര്‍ക്കാര്‍ 2022- 23 10 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. റാബി സീസണില്‍ ഉല്‍പാദനവും സംഭരണവും കുറയുന്നതിനാല്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. 2021-22 ല്‍ മൊത്തം ഗോതമ്പ് ഉല്‍പ്പാദനം റിക്കോര്‍ഡ് 111.32 ദശലക്ഷം ടണ്ണാകുമെന്ന് കരുതുന്നു


Tags:    

Similar News