റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കാന്‍ ടാറ്റയും അദാനിയുമടക്കം പ്രമുഖര്‍ രംഗത്ത്

40,000 കോടിയുടെ ബാധ്യതയുള്ള സ്ഥാപനത്തിനെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചത് 54 കമ്പനികള്‍

Update: 2022-03-28 05:03 GMT

അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് 54 കമ്പനികള്‍ രംഗത്തെത്തി. അദാനി ഫിന്‍സെര്‍വ്, ഐഐസിഐസിഐ ലൊമ്പാര്‍ഡ്, ടാറ്റ എഐജി, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള കമ്പനികളാണ് ബിഡ്ഡിംഗിനായി രംഗത്തുള്ളത്. റിലയന്‍സ് ക്യാപിറ്റലിനെ പൂര്‍ണമായോ അല്ലെങ്കില്‍ സബ്‌സിഡറികള്‍ മാത്രമോ ( സഹസ്ഥാപനങ്ങള്‍) ഏറ്റെടുക്കാനാണ് കമ്പനികള്‍ക്ക് അവസരം.

അദാനി ഉള്‍പ്പടെ രംഗത്തുള്ളവരില്‍ ഭൂരിഭാഗവും റിലയന്‍സ് ക്യാപിറ്റലിനെ മൊത്തമായി ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള സ്ബ്‌സിഡറികള്‍. 23,000 കോടി രൂപയുടെ സ്ഥിരീകരിക്കപ്പെട്ടത് ഉള്‍പ്പടെ 40,000 കോടി രൂപയാണ് റിലയന്‍ ക്യാപിറ്റലിന്റെ കടബാധ്യത. 2021 നവംബര്‍ 29ന് ആണ് പാപ്പരത്വ നടപടികളുടെ ഭാഗമായി് കമ്പനി ബോര്‍ഡിനെ ആര്‍ബിഐ പുറത്താക്കിയത്.
526 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള മറ്റൊരു കമ്പനിയായ റിലയന്‍സ് പവറിനും അതിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സിനും (ആര്‍എന്‍ആര്‍എല്‍) എതിരെ പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് (പിസിഎച്ച്എഫ്എല്‍) കഴിഞ്ഞയാഴ്ച പാപ്പരത്ത നടപടികള്‍ ആരംഭിച്ചിരുന്നു.
സെബിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളുടെ നേതൃസ്ഥാനത്ത് നിന്ന് കഴിഞ്ഞ ആഴ്ച അനില്‍ അംബാനി രാജിവെച്ചിരുന്നു. റിലയന്‍സ് ഇന്‍ഫ്രാടെല്‍ (റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ടവര്‍ വിഭാഗം), റിലയന്‍സ് ടെലികോം, റിലയന്‍സ് നേവല്‍, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെ അനില്‍ അംബാനി ഗ്രൂപ്പിന്റെ നിരവധി സ്ഥാപനങ്ങള്‍ നിലവില്‍ പാപ്പരത്വ നടപടികള്‍ നേരിടുകയാണ്‌.
.


Tags:    

Similar News