എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും: വ്യോമയാന മന്ത്രി

Update: 2019-11-28 10:29 GMT

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നര വര്‍ഷമായി എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണന്നും എന്നാല്‍ കാര്യമായ പ്രതികരണം ഇതിനുണ്ടാവുന്നില്ലെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

ആദ്യം തീരുമാനിച്ചത് 76 ശതമാനം ഓഹരി വില്‍ക്കാനായിരുന്നു. എന്നാല്‍ ആവശ്യക്കാരെ ലഭിച്ചില്ല. അതിനാലാണ് ചില നിബന്ധനകളോടെ മുഴുവന്‍ ഓഹരിയും വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതു കൊണ്ട് ജീവനക്കാര്‍ക്കു യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള എല്ലാ തൊഴിലാളികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവിലുള്ള ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ ആശങ്കകളെല്ലാം പരിഹരിക്കും.

എയര്‍ ഇന്ത്യയില്‍ 9,400 സ്ഥിരം സ്റ്റാഫും 4,200 കരാര്‍ ജീവനക്കാരുമാണുള്ളത്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ ജീവനക്കാരുടെ 25% ശമ്പളം തടഞ്ഞതായി മന്ത്രി  പറഞ്ഞു. സ്വകാര്യവല്‍ക്കരണമോ ഓഹരി വിറ്റഴിക്കലോ പൂര്‍ത്തിയാകുന്നതിനുമുമ്പ്, ഈ തുക മുഴുവനായി നല്‍കും.

ഇന്ത്യയിലും ലോകമെമ്പാടും വിലപിടിപ്പുള്ള സ്ഥാവര ജംഗമ സ്വത്ത് സ്വന്തമായുണ്ടെങ്കിലും കമ്പനി വര്‍ഷങ്ങളായി ഖജനാവിന് കനത്ത ഭാരമാണുണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം 76 ശതമാനം ഓഹരി വിറ്റ് 5 ബില്യണ്‍ ഡോളര്‍ കടം കുറയ്ക്കാനായിരുന്നു പരിപാടി. 1932 ല്‍ ടാറ്റ എയര്‍ലൈന്‍സായി ആരംഭിച്ച് പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറിയ എയര്‍ ഇന്ത്യയ്ക്ക് 11 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഭ്യന്തര വിമാന കമ്പനിയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സുമായി 2007 ല്‍ എയര്‍ ഇന്ത്യ ലയിപ്പിച്ചതിന് ശേഷം പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News