ജെറ്റ് എയർവേയ്‌സിന് വെള്ളിയാഴ്ച മുതൽ ഇന്ധനം നൽകില്ലെന്ന് ഐഒസി

Update: 2019-04-05 03:30 GMT

   
ജെറ്റ് എയർവേയ്‌സിന് വെള്ളിയാഴ്ച മുതൽ ഇന്ധനം നൽകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി). നൽകാനുള്ള തുകയ്ക്ക് കുടിശിക വരുത്തിയതിനാലാണിത്.       

ആകെ 119 വിമാനങ്ങൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ 26 എണ്ണം മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ലീസ് തുക നൽകാത്തതിനാൽ വിമാനങ്ങൾ താഴെയിറക്കേണ്ടി വന്നിരുന്നു. 

ഇപ്പോൾ എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോഷ്യമാണ് ജെറ്റ് എയർവേയ്‌സിനെ നിയന്ത്രിക്കുന്നത്. സാമ്പത്തിക ബാധ്യത മൂലം ഏപ്രിലിന് ശേഷം എയർലൈന് സർവീസ് നടത്താനാവില്ലെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. 

തുടർച്ചയായ നാല് പാദങ്ങളിൽ നഷ്ടം രേഖപ്പെടുത്തുകയും ഒരു വർഷത്തിൽ 60 ശതമാനത്തിലേറെ ഓഹരിവിപണിയിൽ തകർച്ച നേരിടുകയും ചെയ്തതോടെ ജെറ്റിന്റെ സാമ്പത്തിക ബാധ്യത ഉയരുകയായിരുന്നു. വായ്പ തിരിച്ചടവ് മുടക്കുകയും ചെയ്തതോടെ ബാങ്കുകളും ഓഹരിയുടമകളും ജെറ്റിനെ കരകയറ്റാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയിരുന്നു.

അതിന്റെ ഭാഗമായിട്ടാണ് ജെറ്റ് എയർവേയ്‌സ് സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലും അദ്ദേഹത്തിന്റെ ഭാര്യ അനിത ഗോയലും കമ്പനിയുടെ ബോർഡ് അംഗത്വം രാജിവെച്ചത്. 

ഇതോടെ കമ്പനിയിൽ രണ്ടുപേരുടെയും ചേർന്നുള്ള ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ നിന്ന് 25.5 ശതമാനമായി കുറഞ്ഞു. ജെറ്റിന്റെ ജോയ്ന്റ് പാർട്ണർ ആയ എത്തിഹാദ് തങ്ങളുടെ 24 ശതമാനമുണ്ടായിരുന്ന ഓഹരിപങ്കാളിത്തം 12 ശതമാനമായി കുറച്ചു. 

Similar News