കെ.എം.എം.എല്ലിന്റെ ധാതു വേർതിരിക്കൽ വിഭാഗത്തിന് 89 കോടി രൂപ ലാഭം

സില്ലിമനൈറ്റ് ഉത്പാദനത്തിലും നേട്ടം

Update: 2023-06-10 07:45 GMT

Image:kmml

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെ.എം.എം.എല്‍) ധാതു വേർതിരിക്കൽ വിഭാഗം 2022-23ല്‍ 89 കോടി രൂപയുടെ റെക്കോഡ് ലാഭം സ്വന്തമാക്കിയതായി വ്യവസായ മന്ത്രി പി രാജീവ്. 2021-22ല്‍ 17.6 കോടി രൂപ മാത്രമായിരുന്നു ലാഭം.

സില്ലിമനൈറ്റ് ഉല്‍പാദനത്തിലും നേട്ടം

സില്ലിമനൈറ്റിന്റെ ഉത്പാദനത്തിലും വിപണത്തിനും കെ.എം.എം.എല്‍ ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8,855 ടണ്‍ സില്ലിമനൈറ്റ് ഉല്‍പാദനം നടത്തിയ സ്ഥാപനം ഇതില്‍ 8,230 ടണ്‍ വിപണനവും നടത്തി.

സില്ലിമനൈറ്റ് എന്നത് ഒരു അലുമിനോ സിലിക്കേറ്റ് ധാതുവാണ്. ഇത് പ്രധാനമായും ഉപയോഗിക്കുന്നത് അലുമിന റിഫ്രാക്റ്ററികളുടെ നിര്‍മ്മാണത്തിലാണ്. കൂടാതെ ഗ്ലാസ്, സെറാമിക്‌സ്, സിമന്റ് എന്നിവയുടെ നിര്‍മ്മാണത്തിലും ഇവ ഉപയോഗിക്കുന്നു.

കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ 'ഫ്രോത്ത് ഫ്ളോട്ടേഷന്‍' നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന്‍ ചെയ്യുകയും ചെയ്തു. കൂടാതെ തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചതോടെ ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കാനും കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News