ഒളിമ്പിക്‌സിലൂടെ ഹലാല്‍ മാംസ വിഭവ വിപണിയില്‍ ചുവടുറപ്പിക്കാന്‍ മലേഷ്യ

Update: 2020-02-19 14:00 GMT

ഇന്ത്യ പാമോയില്‍ ഇറക്കമതി വേണ്ടെന്നു വച്ചതിന്റെ പേരില്‍ വ്യാകുലപ്പെട്ടിരുന്ന മലേഷ്യക്ക് പുതിയ ലാഭ പാത തുറക്കുന്നത് ജപ്പാനിലേക്ക്, ഹലാല്‍ മാംസ വിഭവങ്ങളിലൂടെ. 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ ഭക്ഷണം നല്‍കാനുള്ള വന്‍ കരാറുകളാണ് മലേഷ്യന്‍ ഹലാല്‍ ഭക്ഷ്യ വ്യവസായത്തിനു ശുക്രദശ സമ്മാനിക്കുന്നത്.

ഈ വര്‍ഷം ജൂലൈ 24

മുതല്‍ ഓഗസ്റ്റ് 9 വരെ നടക്കുന്ന കായിക മാമാങ്കത്തിനെത്തുന്നവര്‍ക്കു

ഹലാല്‍ ഭക്ഷണം നല്‍കുന്നതിന് ടോക്കിയോയുമായി ധാരണയിലെത്തിയ ഏക രാജ്യം

മലേഷ്യയാണ്. 50 മുസ്ലീം രാജ്യങ്ങള്‍ മത്സര രംഗത്തുണ്ടാകും. കൂടാതെ മറ്റ്

രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം അത്‌ലിറ്റുകളും.റെഡി ടു ഈറ്റ് ഹലാല്‍

വിഭവങ്ങള്‍ ഒളിംപിക്സിന് ലഭ്യമാക്കുകവഴി രാജ്യാന്തര ഹലാല്‍ വിപണിയില്‍

തങ്ങള്‍ക്കുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കാമെന്നു മലേഷ്യ കണക്കു

കൂട്ടുന്നു.

2018 ല്‍ മലേഷ്യ 604 ദശലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ഹലാല്‍ ഉല്‍പന്നങ്ങള്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു.രാജ്യത്തിന്റെ ഹലാല്‍ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള കനകാവസരമായി രാജ്യം ഒളിമ്പിക്‌സിനെ കാണുന്നു. ഒളിമ്പിക്‌സ് 'അക്കൗണ്ടി'ല്‍ ഏകദേശം 300 ദശലക്ഷം ഡോളര്‍ (2100 കോടി രൂപ) നേടാനാണ് ലക്ഷ്യം.ലോകത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള ദക്ഷിണപൂര്‍വ ഏഷ്യയില്‍ നിന്ന് ജപ്പാനിലേക്കുള്ള ടൂറിസത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

40 ദശലക്ഷം ടൂറിസ്റ്റുകളെയാണ് ജപ്പാന്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്; അതില്‍ കുറഞ്ഞത് 8 ദശലക്ഷമെങ്കിലും മുസ്ലിംകള്‍ ആയിരിക്കുമെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ ജപ്പാനില്‍ ഹലാല്‍ വിപണിക്കുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

നാസി

ബിരിയാണി, റോട്ടി കനായ്, ചിക്കന്‍ ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയ ജനപ്രിയ

വിഭവങ്ങളെല്ലാം ഒളിംപിക്സിനെത്തും. ഒളിംപിക്സ് സമയത്തുമാത്രം ജപ്പാനില്‍

സാന്നിധ്യമറിയിക്കുകയല്ല, സ്ഥിരമായി വിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന്

മലേഷ്യന്‍ ഭക്ഷ്യനിര്‍മാണ കമ്പനിയായ മൈഷെഫിന്റെ സി.ഇ.ഒ അഹമ്മദ് ഹുസൈനി

ഹസ്സന്‍ പറയുന്നു. ജാപ്പനീസ് റീട്ടെയ്ലിംഗ് കമ്പനിയായ അയോണുമായി സഹകരിച്ച്

റെഡി ടു ഈറ്റ് ഹലാല്‍ വിഭവങ്ങളുടെയും സ്നാക്സുകളുടെയും വിപണി തുറക്കാന്‍

തയ്യാറെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒളിംപിക്സ് സമയത്ത് 'മലേഷ്യ സ്ട്രീറ്റ് 2020' എന്ന പേരില്‍ പ്രമോഷന്‍ ഇവന്റും ജപ്പാനില്‍ സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യന്‍ കമ്പനികള്‍ക്ക് ജപ്പാനില്‍ വലിയ സാധ്യതകളുണ്ടെന്ന് മലേഷ്യയിലെ ജാപ്പനീസ് എംബസിയിലെ ഇക്കണോമിക്സ് കൗണ്‍സിലര്‍ ഹിദെതോ നകാജിമ പറഞ്ഞു.

2023 ആകുമ്പോഴേക്കും ഹലാല്‍ വ്യവസായം 2.6 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നും മലേഷ്യ അതിന്റെ മുഖ്യ ഭാഗമാകാന്‍ തയ്യാറെടുക്കുന്നുവെന്നും ഡബ്ലിന്‍ ആസ്ഥാനമായുള്ള ഡാറ്റാ സ്ഥാപനമായ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള അമുസ്ലിം രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News