റിലയന്‍സില്‍ ഓഹരി വിഹിതം ഉയര്‍ത്തി അംബാനിയും കുടുംബാംഗങ്ങളും

Update: 2020-06-12 09:11 GMT

അവകാശ ഓഹരി ഇഷ്യൂവിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഓഹരി പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തി മുകേഷ് അംബാനിയും കുടുംബാംഗങ്ങളും.പ്രൊമോട്ടര്‍മാരുടെ മൊത്തം ഓഹരി വിഹിതം അവകാശ ഓഹരിയിലൂടെ 50.29 ശതമാനമായി ഉയര്‍ന്നപ്പോള്‍ പൊതുവിഹിതം 49.93 ശതമാനത്തില്‍നിന്ന് 49.71 ശതമാനമായി കുറഞ്ഞു.റിലയന്‍സില്‍ എല്‍ഐസിയുടെ ഓഹരി വിഹിതം ആറു ശതമാനമായി ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 5,52,000 ഓഹരികള്‍ അവകാശ ഓഹരിയിലൂടെ കമ്പനി ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനി സ്വന്തമാക്കിയതോടെ റിലയന്‍സില്‍ 80.52 ലക്ഷം ഓഹരികള്‍ മുകേഷിന് സ്വന്തമായി. അവകാശ ഓഹരി വാങ്ങുന്നതിനുമുമ്പ് 75 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.ഇതോടെ കമ്പനിയില്‍ ചെയര്‍മാന്റെ ഓഹരി വിഹിതം 0.12ശതമാനമായി.

അംബാനിയുടെ ഭാര്യ നിത മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരും 5,52,000 ഓഹരികള്‍ കൂടുതലായി സ്വന്തമാക്കി.  ഭാര്യക്കും മക്കള്‍ക്കുമായി 0.12ശതമാനം ഓഹരി വീതവും സ്വന്തമായി. അവകാശ ഓഹരിയിലൂടെ കമ്പനി പ്രൊമോട്ടര്‍മാര്‍ 22.50 കോടി ഓഹരികളാണ് സ്വന്തമാക്കിയത്.19.74 കോടി ഓഹരികളാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കൂടുതലായി ലഭിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം ഓഹരിയുടെ ആറു ശതമാനം വരുന്ന 2.47 കോടി ഓഹരികള്‍ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി സ്വന്തമാക്കി.

കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള മൂലധന സമാഹരണത്തിന് 53,124 കോടി രൂപ ലക്ഷ്യമിട്ട് ഏപ്രില്‍ 30നാണ് 15 ഓഹരിയുള്ളവര്‍ക്ക് ഒരു ഓഹരിയെന്ന നിലയ്ക്ക് അവകാശ ഓഹരി വില്പന കമ്പനി പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 ലെ ക്ലോസിങ് നിരക്കില്‍ നിന്ന് 14ശതമാനം കിഴിവോടെ ഒരു ഓഹരിക്ക് 1,257 രൂപയാണ് വില നിശ്ചയിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News